ബി.കെ. ഹരിപ്രസാദ്
ബംഗളൂരു: ഭാരത് ജോഡോ സംരംഭത്തിന്റെ ഭാഗമായി കർണാടകയിൽ കോൺഗ്രസിന്റെ സംഘടനാ പുനഃസംഘടന തിങ്കളാഴ്ച ആരംഭിക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ് പറഞ്ഞു. കർണാടക മന്ത്രിസഭയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ ഹരിപ്രസാദ്, മന്ത്രിസഭാ രൂപവത്കരണം മുഖ്യമന്ത്രിയുടെ മാത്രം പ്രത്യേകാവകാശമാണെന്ന് പറഞ്ഞു. പാർട്ടി നേതൃത്വത്തെ തന്റെ അഭിപ്രായങ്ങൾ അറിയിക്കാൻ മാത്രമാണ് താൻ ന്യൂഡൽഹി സന്ദർശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ജൂലൈ 24ന് പുനഃസംഘടന ഉദ്ഘാടനം ചെയ്യാൻ എത്തും. കോൺഗ്രസ് രാജ്യവ്യാപകമായി സംഘടനാ പുനഃസംഘടനാ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരംഭിക്കാത്ത അവശേഷിക്കുന്ന ഏക ദക്ഷിണേന്ത്യൻ സംസ്ഥാനം കർണാടകയാണെന്ന് ഹരിപ്രസാദ് ഞായറാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എ.ഐ.സി.സി.യിൽ നിന്ന് 40 പേരും കെ.പി.സി.സിയിൽ നിന്ന് 120 പേരും ഉൾപ്പെടെ ഏകദേശം 170 നിരീക്ഷകർ എല്ലാ ജില്ലകളിലും കുറഞ്ഞത് ഏഴ് ദിവസമെങ്കിലും ചെലവഴിക്കും. എല്ലാ ബ്ലോക്കുകളും സന്ദർശിച്ച് നിലവിലുള്ള ഡി.സി.സി. പ്രസിഡന്റുമാർ തുടരണോ അതോ മാറ്റണോ എന്നതിനെക്കുറിച്ച് ശുപാർശകൾ സമർപ്പിക്കും. അവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പാർട്ടി ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കും. കെ.പി.സി.സി മുൻ പ്രസിഡന്റ് രാജിവച്ചതിനെത്തുടർന്ന് പുതിയ കമ്മിറ്റി രൂപവത്കരിക്കുമെന്നും അതുവരെ നിലവിലുള്ള വൈസ് പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും തുടരുമെന്നും ഹരിപ്രസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.