പി.ആർ.സി, ജാതി സർട്ടിഫിക്കറ്റുകൾ സൗജന്യമായി ലഭ്യമാക്കുന്ന സംരംഭ പ്രഖ്യാപന ചടങ്ങില്‍ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബംഗളൂരു: സർക്കാർ സേവനങ്ങളിലേക്കുള്ള പ്രവേശനം ലളിതമാക്കുന്നതിന്‍റെ ഭാഗമായി രണ്ട് പ്രധാന സംരംഭങ്ങൾ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു. യോഗ്യരായ താമസക്കാർക്കുള്ള സ്ഥിര താമസ സർട്ടിഫിക്കറ്റുകൾ (പി.ആർ.സി), ജാതി സർട്ടിഫിക്കറ്റുകള്‍ സൗജന്യമായി വീട്ടുപടിക്കൽ വിതരണം ചെയ്യുക എന്നിവയാണ് പുതുയ സംരഭങ്ങള്‍. വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്.ഐ.ആര്‍) കണക്കെടുപ്പുകള്‍ നടന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ വോട്ടവകാശം സംരക്ഷിക്കുക എന്നതാണ് സ്ഥിര താമസ സർട്ടിഫിക്കറ്റുകൾ (പി.ആര്‍.സി) നല്‍കുന്നതിന്‍റെ ലക്ഷ്യം.
ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റുകൾ വീടുതോറും വിതരണം ചെയ്യുമെന്നും യോഗ്യരായ ആളുകള്‍ക്ക് നിശ്ചിത വെബ്‌സൈറ്റുകൾ മുഖേന ഇവ ഡൗൺലോഡ് ചെയ്തെടുക്കാമെന്നും സംരംഭത്തിന് തുടക്കം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. അർഹരായ ഗുണഭോക്താക്കൾക്ക് ജാതി സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും സർക്കാർ നൽകും. റവന്യൂ വകുപ്പിന്‍റെ ഡാറ്റാബേസിൽ ഏകദേശം 4.85 കോടി കുടുംബങ്ങളുടെ ജാതി- വരുമാന സർട്ടിഫിക്കറ്റുകൾ ഉണ്ട്. സർക്കാർ ഉദ്യോഗസ്ഥർ രേഖകളുടെ അച്ചടിച്ച പകർപ്പുകളുമായി വീടുകൾ സന്ദർശിക്കും.
പുതുതായി ആരംഭിച്ച രണ്ട് വെബ്‌സൈറ്റുകൾ മുഖേന ആളുകൾക്ക് സർട്ടിഫിക്കറ്റുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതിനുശേഷം ഗുണഭോക്താക്കളുടെ ആധാർ നമ്പറുകൾ, മൊബൈൽ നമ്പറുകൾ എന്നിവ രേഖപ്പെടുത്തുന്നതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സർട്ടിഫിക്കറ്റിന്‍റെ ആർ.ഡി. നമ്പർ, റേഷൻ കാർഡ് നമ്പർ അല്ലെങ്കിൽ ആധാർ നമ്പർ ഉപയോഗിച്ച് സർക്കാർ വെബ്‌സൈറ്റ് വഴി ആളുകൾക്ക് അവരുടെ ജാതി സർട്ടിഫിക്കറ്റുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
സർക്കാർ സഹായ കേന്ദ്രങ്ങളിലും സേവനം ലഭ്യമാകും. പൊതു സേവനങ്ങളിലേക്കുള്ള പ്രവേശനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി അഡ്മിസ്ട്രേറ്റീവ് ബ്ലോക്ക് തലത്തില്‍ സർക്കാർ സഹായ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ആളുകൾക്ക് ജാതി സർട്ടിഫിക്കറ്റുകളുടെയും മറ്റ് അവശ്യ രേഖകളുടെയും അച്ചടിച്ച പകർപ്പുകൾ സൗജന്യമായി ലഭിക്കും. ഏകദേശം 57 ലക്ഷം ജാതി സർട്ടിഫിക്കറ്റുകൾ ഇതിനകം ഗുണഭോക്താക്കളുടെ മൊബൈൽ നമ്പറുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും വാട്ട്‌സ്ആപ്പ്, എസ്.എം.എസ് വഴി ഡൗൺലോഡ് ലിങ്കുകൾ അയച്ചിട്ടുണ്ടെന്നും അതുവഴി അവർക്ക് യാതൊരു ചെലവുമില്ലാതെ രേഖകൾ ഡിജിറ്റലായി ആക്‌സസ് ചെയ്യാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയം നോക്കാതെയുള്ള പ്രവര്‍ത്തനമാണിത്. ഓരോ പൗരനും വോട്ടുചെയ്യാനുള്ള അവകാശവും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവുമുണ്ട്. അത് സാധ്യമാക്കിക്കൊടുക്കേണ്ടത് സര്‍ക്കാറിന്‍റെ ഉത്തരവാദിത്തമാണ്. എസ്.ഐ.ആർ നടപടിക്രമങ്ങളുമായി സഹകരിക്കാൻ വോട്ടർമാര്‍ സഹകരിക്കണം. യോഗ്യരായ ഒരു വോട്ടറുടെയും പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കാൻ ബൂത്ത് ലെവൽ ഓഫിസർമാർ നൽകുന്ന എണ്ണൽ ഫോമുകളിൽ ഒപ്പിട്ട് തിരികെ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.