കവിത റെഡ്ഡി
ബംഗളൂരു: ഇഷ്ടപ്പെട്ട വകുപ്പ് ലഭിച്ചില്ല എന്ന കാരണം പറഞ്ഞ് മന്ത്രി സ്ഥാനം രാജിവെക്കാനുള്ള രാമലിംഗ റെഡ്ഡിയുടെ തീരുമാനം തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കവിത റെഡ്ഡി പറഞ്ഞു. മുതിർന്ന പാർട്ടി നേതാവ് ഇവ്വിധം അവനവനിലേക്ക് ചുരുങ്ങരുതായിരുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാജ്യസഭ അംഗ മത്സരത്തിന് കർണാടകയിൽ പത്രിക സമർപ്പിച്ച വെള്ളിയാഴ്ച തന്നെ റെഡ്ഡിയുടെ ഭാഗത്ത് നിന്നുണ്ടായ നീക്കം കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്നഅച്ചടത്തിന് ചേർന്നതായില്ല.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കർണാടകയിലെ മുതിർന്ന നേതാക്കളും മല്ലികാർജുൻ ഖാർഗെയെ അനുധാവനം ചെയ്ത വേളയിൽ അവർക്കൊപ്പം ഉണ്ടാവേണ്ട റെഡ്ഡി എന്താണ് ചെയ്തത്? കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിൽ ഒഴിവ് വരുന്ന അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്ന സമയം കൂടിയാണിത്. റെഡ്ഡിക്കും കുടുംബത്തിനും കോൺഗ്രസ് ഇനി എന്ത് പരിഗണനയാണ് നൽകേണ്ടത്? കോൺഗ്രസിന്റെ ഉറച്ച സീറ്റിൽ നിന്ന് റെഡ്ഡിയെ എട്ട് തവണ എംഎൽഎയാക്കി. മന്ത്രി സ്ഥാനം നൽകി. മകൾക്കും അവസരം കൊടുത്തു. ഒമ്പത് വർഷങ്ങളിൽ 10 പദവികളാണ് കോൺഗ്രസ് റെഡ്ഡിയുടെ മകൾക്ക് നൽകിയത്.
പ്രാപ്തരും അർഹരുമായ നിരവധി മഹിള നേതാക്കൾ വേറെ ഉണ്ടായിരിക്കേയാണത്. എം.എൽ.എമാർ മന്ത്രി സ്ഥാനം ആവശ്യപ്പെടുക, അത് കിട്ടിയാൽ ഇഷ്ട വകുപ്പ് ചോദിക്കുക, തൃപ്തികരമല്ലെങ്കിൽ രാജി വെക്കുക, ഇതൊക്കെ അനുവദിക്കാവുന്ന കാര്യമാണോ? അർഹിക്കുന്നവർ, യുവാക്കൾ എന്നിങ്ങനെ നിരവധി പേരെ പരിഗണിക്കാൻ പാർട്ടിക്ക് സാധിക്കാത്ത അവസ്ഥയുണ്ട്.അപ്പോഴാണ് മുതിർന്ന നേതാവിന്റെ തെറ്റായ നീക്കം. രാമലിംഗ റെഡ്ഡി തന്നോടൊപ്പം ഉണ്ടാവും എന്നാണ് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ കരുതിയത്. അതായിരുന്നു രാഷ്ട്രീയധർമം എന്ന് കവിത റെഡ്ഡി അഭിപ്രായപ്പെട്ടു.
ബംഗളൂരു: മന്ത്രി സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡിയുടെ അനുയായികൾ വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം നടത്തി.അദ്ദേഹത്തിന് അനുവദിച്ച വകുപ്പിൽ അതൃപ്തി പ്രകടിപ്പിച്ചാണ് പ്രതിഷേധം. റെഡ്ഡി ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അവർ തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് കൂട്ടത്തോടെ രാജിവെച്ചു.
തങ്ങളുടെ നേതാവിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് റെഡ്ഡിയുടെ അനുയായികൾ ആരോപിച്ചു.മൃദുഭാഷിയും പരിചയസമ്പന്നനും ഏത് വകുപ്പും ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിവുമുള്ള രാഷ്ട്രീയക്കാരനാണ് റെഡ്ഡി. അധികാരം തേടുകയല്ല, പ്രതിബദ്ധത പാലിക്കുക എന്നതാണ് പ്രശ്‌നമെന്ന് അനുയായികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.