മേക്കദട്ടു പദ്ധതി; ജലവിഭവ മന്ത്രി സി.ഡബ്ല്യു.സി ചെയർമാനുമായി കൂടിക്കാഴ്ച നടത്തി
ബംഗളൂരു: മേക്കദട്ടു പദ്ധതിക്ക് ആവശ്യമായ നിയമപരമായ സാങ്കേതികാനുമതികൾ നല്‍കണമെന്നാവശ്യപ്പെട്ട് ജലവിഭവ മന്ത്രി എൻ. ചെലുവരായസ്വാമി സി.ഡബ്ല്യു.സി ചെയർമാൻ അനുപം പ്രസാദുമായി ഡല്‍ഹിയിലെ സെൻട്രൽ വാട്ടർ കമ്മീഷൻ ഓഫിസിൽ ചർച്ച നടത്തി.
കമീഷൻ ഉന്നയിച്ച സാങ്കേതിക വിഷയങ്ങളിൽ കർണാടക സർക്കാർ സമർപ്പിച്ച സമഗ്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചർച്ചകൾ നടന്നത്. പദ്ധതി നടത്താന്‍ ഉദ്ദേശിക്കുന്ന പ്രദേശത്തെ യഥാർത്ഥ അവസ്ഥയെക്കുറിച്ചും സാങ്കേതിക തയ്യാറെടുപ്പുകളെക്കുറിച്ചും കമീഷനെ മന്ത്രി ബോധ്യപ്പെടുത്തുകയും അനുമതിക്ക് പൂർണ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.
കാലാവസ്ഥാ വ്യതിയാനവും മഴക്കുറവും മൂലം സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി മേക്കേദാട്ട് അണക്കെട്ട് നിർമ്മാണം ബംഗളൂരു ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങലിലെ കുടിവെള്ള ആവശ്യത്തിനും ജലവൈദ്യുത ഉൽപ്പാദനത്തിനും തമിഴ്നാട്ടിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിനും എത്രത്തോളം അനിവാര്യവും പ്രയോജനകരവുമാണെന്നും മന്ത്രി വിശദീകരിച്ചു.
നിശ്ചിത സമയപരിധിക്കുള്ളിൽ സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കി പദ്ധതിക്ക് എത്രയും വേഗം അനുമതി നല്‍കണമെന്ന് കമ്മീഷനോട് അദ്ദേഹം അഭ്യർഥിച്ചു.
ജലസേചന വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്ത, ജലസേചന വകുപ്പ് സെക്രട്ടറി കൃഷ്ണമൂർത്തി കുൽക്കർണി, ചീഫ് എൻജിനീയർ മഹേഷ്, സി.ഡബ്ല്യു.സി അംഗം യോഗേഷ് പൈതാങ്കർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.