കർണാടക ടൂറിസം മന്ത്രി കെ.ജെ.ജോർജ്ജ്,ഝാർഖണ്ഡ് ടൂറിസം മന്ത്രി സുദിവ്യ
കർണാടക മോഡൽ ടൂറിസം പദ്ധതി നടപ്പാക്കാൻ ഝാർഖണ്ഡ്
ബംഗളൂരു: വിനോദ സഞ്ചാര വികസന മേഖലയിലെ അറിവ് പങ്കിടലിനും പദ്ധതി മാർഗനിർദ്ദേശത്തിനുമായി കർണാടക, ഝാർഖണ്ഡ് സംസ്ഥാനങ്ങൾ കരാറിലേക്ക് നീങ്ങുന്നു. കർണാടക ഇക്കോ ടൂറിസത്തിലും സുസ്ഥിര ടൂറിസത്തിലും തങ്ങളുടെ വൈദഗ്ധ്യം ഝാർഖണ്ഡുമായി പങ്കിടുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി കെ.ജെ. ജോർജ് വ്യാഴാഴ്ച പറഞ്ഞു.
ടൂറിസം മന്ത്രി സുദിവ്യ കുമാറിന്റെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജോർജ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക തൊഴിലവസരങ്ങളും സാമ്പത്തിക പ്രവർത്തനങ്ങളും സൃഷ്ടിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ടൂറിസം മാതൃകകൾ ഉൾപ്പെടെ, പരിസ്ഥിതി ടൂറിസം, സുസ്ഥിര ടൂറിസം, ലക്ഷ്യസ്ഥാന വികസനം എന്നിവയോടുള്ള കർണാടകയുടെ സമീപനത്തെക്കുറിച്ച് ജാർഖണ്ഡ് പ്രതിനിധി സംഘം പഠിച്ചു.
കർണാടക ടൂറിസം മോഡലിന്റെ പ്രസക്തമായ ഘടകങ്ങൾ ജാർഖണ്ഡുമായി പൊരുത്തപ്പെടുത്തുന്നതിൽ പ്രതിനിധി സംഘം താൽപര്യം പ്രകടിപ്പിച്ചതായി ടൂറിസം വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നിർദ്ദിഷ്ട സഹകരണത്തിന് കീഴിൽ കർണാടക ടൂറിസം വകുപ്പ് പദ്ധതി ആസൂത്രണം, അനുയോജ്യമായ ഇക്കോ-ടൂറിസം മോഡലുകളുടെ തിരഞ്ഞെടുപ്പ്, നടപ്പാക്കൽ തന്ത്രങ്ങൾ, സുസ്ഥിര ടൂറിസം രീതികൾ എന്നിവയിലെ അനുഭവം പങ്കിടും.
‘‘മറ്റ് സംസ്ഥാനങ്ങൾ ഞങ്ങളുടെ അനുഭവം പഠിക്കുകയും മാതൃകയുടെ അനുയോജ്യമായ ഘടകങ്ങൾ സ്വീകരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നത് പ്രോത്സാഹനജനകമാണ്. ഝാർഖണ്ഡിലെ ഇക്കോ-ടൂറിസം വികസനത്തെ പിന്തുണക്കാൻ കർണാടക തങ്ങളുടെ വൈദഗ്ധ്യവും മികച്ച രീതികളും പങ്കിടാൻ തയാറാണ്’’ -ജോർജ് പറഞ്ഞു.
ടൂറിസം വളർച്ച പരിസ്ഥിതി സംരക്ഷണം, പ്രാദേശിക തൊഴിൽ, സുസ്ഥിര സാമ്പത്തിക വികസനം എന്നിവയുമായി കൈകോർക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കോ ടൂറിസത്തിലും സുസ്ഥിര ടൂറിസത്തിലും കർണാടകയുടെ സംരംഭങ്ങൾ തന്റെ സംസ്ഥാനത്തിന് വിലപ്പെട്ട പാഠങ്ങൾ നൽകിയെന്ന് ഝാർഖണ്ഡ് ടൂറിസം മന്ത്രി സുദിവ്യ കുമാർ പറഞ്ഞു.
‘‘കർണാടകയുടെ അനുഭവങ്ങളും മികച്ച രീതികളും പഠിക്കാനും ഝാർഖണ്ഡിന്റെ പാരിസ്ഥിതിക, ടൂറിസം സാധ്യതകൾക്ക് അനുയോജ്യമാക്കാൻ കഴിയുന്ന മാതൃകകൾ തിരിച്ചറിയാനും ഞങ്ങൾ ആഗ്രഹിക്കുന്നു. കർണാടകയുമായുള്ള ഈ സഹകരണം ഉടൻ തന്നെ ഔപചാരികമാക്കാനും അടുത്ത നടപടികൾ മുന്നോട്ട് കൊണ്ടുപോകാനും ഞങ്ങൾ ഉദ്ദേശിക്കുന്നു’’ സുദിവ്യ കുമാർ പറഞ്ഞു.വിജയകരമായ ടൂറിസം വികസനത്തിന് അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനപ്പുറം പ്രാദേശിക പരിസ്ഥിതി, സമൂഹങ്ങൾ, സന്ദർശക അനുഭവം, ദീർഘകാല ലക്ഷ്യസ്ഥാന മാനേജ്മെന്റ് എന്നിവ ഉൾക്കൊള്ളുന് സംയോജിത സമീപനം ആവശ്യമാണെന്ന് കർണാടക ടൂറിസം സെക്രട്ടറി ഡോ. രാം പ്രസാത് മനോഹർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.