ബംഗളൂരു: നഗരത്തിൽ നാൾക്കുനാൾ വർധിച്ചുവരുന്ന തെരുവുനായ് ശല്യത്തിനും നായ്ക്കകളുടെ കടിയേൽക്കുന്ന സംഭവങ്ങൾക്കും ശാശ്വത പരിഹാരം കാണാൻ പുനരധിവാസ പദ്ധതിയുമായി നഗരസഭാ അധികൃതർ. ഗ്രേറ്റർ ബംഗളൂരു അതോറിറ്റി പരിധിയിലുടനീളം തെരുവുനായ്കൾക്കായി പ്രത്യേക ഷെൽട്ടർ സെന്ററുകൾ (സംരക്ഷണ കേന്ദ്രങ്ങൾ) സ്ഥാപിക്കാനാണ് തീരുമാനം.
നഗരപ്രദേശങ്ങളിലെ തെരുവുനായ്ക്കളുടെ സ്ഥലംമാറ്റവും പരിചരണവും സംബന്ധിച്ച സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് ഈ നടപടി. ഡിസംബർ മുതൽ നഗരത്തിലെ വിവിധ കോർപ്പറേഷൻ സോണുകളിൽ ഈ പുനരധിവാസ കേന്ദ്രനിർമാണം ആരംഭിച്ചിരുന്നു. അഞ്ച് കോർപ്പറേഷൻ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി, നഗരത്തിലെ തെരുവുനായ്ക്കളുടെ പരിപാലനം മെച്ചപ്പെടുത്തുന്നതിനൊപ്പം പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.
നോർത്ത് കോർപ്പറേഷൻ സോണിന് കീഴിലുള്ള ഷെൽട്ടർ മേദിഹള്ളി അഗ്രഹാരയിലാണ് നിർമ്മിക്കുന്നത്. ഇവിടെ 500 നായ്കളെ പാർപ്പിക്കാം. സൗത്ത് കോർപ്പറേഷൻ സോണിൽ ബിംഗിപുരയിലാണ് കേന്ദ്രം വരുന്നത്. ഇവിടെ 500 നായകൾക്ക് പുറമെ അധികമായി 100 മൃഗങ്ങളെക്കൂടി ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ടാകും. സെൻട്രൽ സോണിന് കീഴിലുള്ള മറ്റൊരു ഷെൽട്ടറും ബിംഗിപുരയിലാണ് വികസിപ്പിക്കുന്നത്, ഇവിടെയും 500 തെരുവുനായ്ക്കളെ പാർപ്പിക്കും. ഈസ്റ്റ് ബെംഗളൂരുവിൽ ബസവനപുരയിലും (ശേഷി 500), വെസ്റ്റ് കോർപ്പറേഷൻ സോണിൽ സുമനഹള്ളിയിലുമാണ് (ശേഷി 500) മറ്റ് കേന്ദ്രങ്ങൾ ഒരുങ്ങുന്നത്.
ബംഗളൂരുവിൽ പ്രതിമാസം ആയിരക്കണക്കിന് നായ് കടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക നീക്കം. പുതിയ പുനരധിവാസ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിലെ തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനും ജനങ്ങളുടെ ഭീതി അകറ്റാനും കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.