ബി.കെ ഹരിപ്രസാദ്
ബംഗളൂരു: വാൽമീകി പട്ടികവർഗ വികസന കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചത് തെറ്റ് ചെയ്തു എന്നതിനുള്ള തെളിവല്ലെന്ന് കർണാടക കോൺഗ്രസ് പ്രസിഡന്‍റ് ബി.കെ ഹരിപ്രസാദ്. ബി.ജെ.പി സംഭവത്തെ രാഷ്ട്രീയ നേട്ടമായി കാണുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ധാർമിക ഉത്തരവാദിത്തമാണ് രാജിയെന്ന് നാഗേന്ദ്ര ഇതിലൂടെ തെളിയിച്ചിരിക്കുന്നു. കുറ്റാരോപണം നടത്താന്‍ അന്വേഷണ ഏജൻസികൾക്കും കോടതികൾക്കും മാത്രമേ സാധിക്കുകയുള്ള.
ഒരു വിക്കറ്റ് വീണു എന്ന് പരിഹാസമുന്നയിച്ചുകൊണ്ട് നാഗേന്ദ്രയുടെ രാജി ആഘോഷിക്കുന്ന ബി.ജെ.പി നേതാക്കള്‍ എത്ര ബി.ജെ.പി നേതാക്കൾക്ക് കുറ്റപത്രം, ജയിൽ ശിക്ഷ, അന്വേഷണം എന്നിവ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് എന്ന് ആലോചിക്കണം. ഏത് അന്വേഷണത്തെയും നേരിടാൻ നാഗേന്ദ്ര തയ്യാറാണ്.
അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ എസ്.ഐ.ടി രൂപവത്കരിച്ചതായും ഇ.ഡി അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നാഗേന്ദ്രയും സംസ്ഥാന സർക്കാരും അന്വേഷണങ്ങളുമായി സഹകരിക്കും. ബി.ജെ.പിയിൽ ചേരാൻ വിസമ്മതിച്ചതിനാലാണ് നാഗേന്ദ്രയെ തെളിവുകളില്ലാതെ ജയിലിലടച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
നാഗേന്ദ്ര 94.73 കോടി രൂപ സ്വീകരിച്ചതിനോ ഉപയോഗിച്ചതിനോ തെളിവില്ലെന്ന് പ്രത്യേക കോടതിയുടെ ജാമ്യ ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
എസ്.ഐ.ടി സമര്‍പ്പിച്ച കുറ്റപത്രത്തിൽ നാഗേന്ദ്ര പ്രതി ആയിരുന്നില്ല. നാഗേന്ദ്രയെ പാർട്ടി ഉപേക്ഷിക്കില്ലെന്നും കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കപ്പെടണമെന്നും നാഗേന്ദ്രക്കെതിരെ ആരോപിക്കപ്പെടുന്ന തെളിവുകൾ ഹാജരാക്കാൻ അദ്ദേഹം ബി.ജെ.പിയെ വെല്ലുവിളിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.