കർണാടക സംസ്ഥാന പൊലീസിനായുള്ള നാഷനൽ സെക്യൂരിറ്റി ഗാർഡിന്‍റെ ഒരു മാസത്തെ
പ്രത്യേക പരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ
ബംഗളൂരു: ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ക്ഷാമബത്ത 50 ശതമാനം വർധിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ. സംസ്ഥാന പൊലീസിനായുള്ള നാഷനൽ സെക്യൂരിറ്റി ഗാർഡിന്‍റെ (എൻ.എസ്.ജി) ഒരു മാസത്തെ പ്രത്യേക പരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ആഭ്യന്തര വകുപ്പ് നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
എൻ.എസ്.ജി പരിശീലനം സംസ്ഥാനത്തെയും ജനങ്ങളെയും സംരക്ഷിക്കാനായി ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം പൊലീസുകാരോട് അഭ്യര്‍ഥിച്ചു.
പൊലീസുകാർക്ക് മെച്ചപ്പെട്ട താമസ സൗകര്യങ്ങൾ ഒരുക്കുന്നതിനും സമ്മർദം കുറക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും. തീവ്രവാദ വിരുദ്ധ ഇടപെടലുകൾ, കൗണ്ടർ-ഡ്രോൺ ഓപ്പറേഷൻസ്, നിരായുധ പോരാട്ടം, ബോംബ് നിർവീര്യമാക്കൽ തുടങ്ങിയ നിരവധി പ്രവർത്തന മേഖലകളിൽ എൻ.എസ്.ജി സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും.
പരിപാടിയുടെ ഭാഗമായി സാം മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ എൻ.എസ്.ജി കമാൻഡോകൾ ക്ലോസ് പ്രൊട്ടക്ഷൻ (വി.ഐ.പി സുരക്ഷ), കെ 9 (ഡോഗ് സ്ക്വാഡ്) ഓപ്പറേഷൻസ് തുടങ്ങിയവ പ്രദർശിപ്പിച്ചു. കർണാടക പൊലീസ് രാജ്യത്തിന്‍റെ അഭിമാനമാണ്. സമൂഹത്തോടുള്ള കടമ നിര്‍വഹിക്കുക എന്നതാണ് യഥാർഥ സേവനം.
രാജ്യത്തെ സേവിക്കുന്ന പൊലീസുകരെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ, ഡി.ജി ആന്‍ഡ് ഐ.ജി.പി എം.എ സലീം, എൻ.എസ്.ജി ബൃഗു ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു. നഗരത്തിൽ ബഹുനില കെട്ടിടങ്ങളുടെ എണ്ണം വർധിച്ചുവരികയാണെന്നും തീപിടിത്തങ്ങളോ ഭീകരാക്രമണങ്ങളോ ഉണ്ടായാൽ പൗരന്മാരെ സംരക്ഷിക്കേണ്ടത് സർക്കാറിന്‍റെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അത്തരം അടിയന്തര സാഹചര്യങ്ങളിൽ ബഹുനില കെട്ടിടങ്ങളിലെ ഹെലിപാഡുകൾ ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്നും ഇത്തരം സംവിധാനം ബഹുനില കെട്ടിടങ്ങളില്‍ ഒരുക്കുന്നതിന് കരാർ ഉണ്ടാക്കുന്നതിനായി സർക്കാർ സൈനിക, വ്യോമസേന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറുഞ്ഞു.
ഇത്തരം ഹെലിപാഡുകൾ നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം നൽകണമെന്നും ഇതിനായി നിർമാതാക്കളും ഡെവലപ്പർമാരും സഹകരിക്കണം. നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്ന് സർക്കാർ അനുമതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങാതെ പൊതുജന സുരക്ഷ ഉറപ്പാക്കാനും സമൂഹത്തിൽ സമാധാനം നിലനിർത്താനും പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.