മംഗളൂരു: അന്താരാഷ്ട്ര കണക്റ്റിവിറ്റിക്ക് വലിയ പ്രോത്സാഹനമായി ജസീറ എയർവേസ് കുവൈത്തിനും മംഗളൂരുവിനും ഇടയിൽ ദമ്മാം വഴി ആഴ്ചയിൽ രണ്ടുതവണ പ്രത്യേക വിമാന സർവിസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു,
ഏപ്രിൽ എട്ട് മുതൽ സർവിസുകൾ ആരംഭിക്കും. സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം വഴി ഇന്ത്യയിൽ കാലിക്കറ്റ്, തിരുച്ചിറപ്പള്ളി, മംഗളൂരു, കണ്ണൂർ എന്നീ നാല് പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് ആരംഭിക്കുന്നതായി ജസീറ എയർവേസ് പ്രഖ്യാപിച്ചു.ഏപ്രിൽ ഒമ്പത് മുതൽ മംഗളൂരുവിലേക്കുള്ള വിമാന സർവിസുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഉണ്ടാകുമെന്ന് എയർലൈൻ അറിയിച്ചു. യാത്രാ ദൈർഘ്യം ഏകദേശം ആറ് മണിക്കൂറായിരിക്കും. ജെ9 3417 വിമാനം കുവൈത്തിൽനിന്ന് പ്രാദേശിക സമയം രാവിലെ 8.40 ന് പുറപ്പെട്ട് ദമ്മാം വഴി വൈകിട്ട് 4.10 ന് മംഗളൂരുവിൽ എത്തും.
മടക്ക വിമാനം ജെ9 3418 ഇന്ത്യൻ സമയം വൈകീട്ട് 4.55 ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് പ്രാദേശിക സമയം വൈകീട്ട് 7.40 ന് കുവൈത്തിൽ എത്തും. കോവിഡ് കാലത്ത് ജസീറ എയർവേസ് നേരത്തെ മംഗളൂരുവിലേക്ക് പ്രത്യേക വിമാന സർവിസുകൾ നടത്തിയിരുന്നു.
മിഡിലീസ്റ്റിലെ യുദ്ധസാഹചര്യങ്ങൾക്കിടയിലും, കുവൈത്തിനും മംഗളൂരുവിനും ഇടയിൽ സർവിസുകൾ പുനരാരംഭിക്കാൻ എയർലൈൻ തീരുമാനിച്ചു. ഏപ്രിൽ എട്ട് മുതൽ ഞായറാഴ്ചകളിലും ബുധനാഴ്ചകളിലും ആഴ്ചയിൽ രണ്ടുതവണ കരിപ്പൂരിലേക്കുള്ള വിമാന സർവിസുകൾ ഉണ്ടാകുമെന്നും ഏപ്രിൽ ഏഴ് മുതൽ തിരുച്ചിറപ്പള്ളി സർവിസുകൾ ഞായറാഴ്ചകളിലും ചൊവ്വാഴ്ചകളിലും ഉണ്ടാകുമെന്നും സി.ഇ.ഒ ഭരതൻ പശുപതി പറഞ്ഞു.
ഏപ്രിൽ 14 ന് കണ്ണൂരിലേക്കുള്ള വിമാന സർവിസുകൾ ആരംഭിക്കും, ചൊവ്വ, വെള്ളി ദിവസങ്ങളിൽ സർവിസ് നടത്തും. മാർച്ച് 20 ന് ഇന്ത്യയിലേക്ക് പ്രവർത്തനം പുനരാരംഭിച്ചതിനുശേഷം, എയർലൈൻ 11,000-ത്തിലധികം യാത്രക്കാരെ വഹിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.