ബംഗളൂരു: സംസ്ഥാനത്ത് നടക്കുന്ന ഔദ്യോഗിക യോഗങ്ങള്‍, ചടങ്ങുകൾ എന്നിവയില്‍ ആരോഗ്യകരമായ ഭക്ഷണപാനീയങ്ങള്‍ വിളമ്പണമെന്ന് കർണാടക സർക്കാർ. ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഇടയിൽ ആരോഗ്യകരമായ ഭക്ഷണക്രമവും പോഷകാഹാര ശീലങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി കർണാടക ആരോഗ്യ കുടുംബക്ഷേമ സേവന വകുപ്പ് പുറപ്പെടുവിച്ചതാണ് നിര്‍ദേശം. ഓഫിസ് യോഗങ്ങളിലും ഇടവേളകളിലും കൊഴുപ്പ് കുറഞ്ഞതും പഞ്ചസാര കുറഞ്ഞതും ഫൈബര്‍ അധികമുള്ളതുമായ ഭക്ഷണങ്ങൾ, പഴങ്ങൾ, പച്ചക്കറി സാലഡുകൾ, മുളപ്പിച്ച ഭക്ഷണങ്ങൾ, വറുത്ത നട്ട്സ് തുടങ്ങിയ ലഘുഭക്ഷണങ്ങളും ഗ്രീൻ ടീ, കൊഴുപ്പ് കുറഞ്ഞ മോര്, ഗ്ലാസ് കുപ്പികളിലോ സ്റ്റീൽ ഫ്ലാസ്കുകളിലോ ഫിൽട്ടർ ചെയ്തതോ തിളപ്പിച്ചതോ ആയ വെള്ളം തുടങ്ങിയവ നല്‍കണമെന്ന് ഉപദേശക സമിതി ശിപാർശ ചെയ്തു.
വലിയ സർക്കാർ പരിപാടികൾ, സമ്മേളനങ്ങൾ, പ്രദർശനങ്ങൾ എന്നിവയില്‍ ലഘുഭക്ഷണ സമയത്ത് കുറഞ്ഞത് ഒരു മില്ലറ്റ് അധിഷ്ഠിത ഇനവും ഭക്ഷണത്തിൽ കുറഞ്ഞത് രണ്ട് മില്ലറ്റ് വിഭവങ്ങളും കൂടാതെ ഒരു പ്രാദേശിക വിഭവമെങ്കിലും ഉള്‍പ്പെടുത്തണം. ബ്രൌണ്‍ റൈസ്, പച്ചക്കറി സലാഡുകൾ, പുതിയ പഴങ്ങളോ പഞ്ചസാര അടങ്ങിയ പഴച്ചാറുകളോ ശർക്കര ചേർത്ത മധുര വിഭവങ്ങളും വിളമ്പാം. നോൺ വെജിറ്റേറിയൻ ഭക്ഷണമാണെങ്കില്‍ നന്നായി വേവിച്ചതും ചിക്കന്‍, മീന്‍ തുടങ്ങിയ വൈറ്റ് മീറ്റോ ആയിരിക്കണം. സർക്കാർ ഓഫിസ് കാമ്പസുകളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിൽ മില്ലറ്റ് അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങൾ, പുതിയ പച്ചക്കറി സലാഡുകൾ, മുതിര, കടല പോലുള്ള വേവിച്ച പയർ വർഗങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാനീയങ്ങൾ എന്നിവ ഉള്‍പ്പെടുത്തണം.
പുനരുപയോഗിക്കാവുന്ന ലോഹ പ്ലേറ്റുകളും ഗ്ലാസുകളും ഭക്ഷണം വിളമ്പുന്നതിന് ഉപയോഗിക്കണം. മൈക്രോവേവ് ഓവനിൽ ചൂടാക്കിയ ഭക്ഷണം, സംസ്കരിച്ച ഭക്ഷണം, വറുത്ത ലഘുഭക്ഷണങ്ങൾ, കൊഴുപ്പ് കൂടിയതോ മസാലകൾ കൂടുതലുള്ളതോ ആയ വിഭവങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, പഞ്ചസാര കൂടുതലുള്ള പഴച്ചാറുകൾ, ലഹരിപാനീയങ്ങൾ എന്നിവ ഒഴിവാക്കണം. ഔദ്യോഗിക പരിപാടികളിൽ മദ്യം അടങ്ങിയ പാനീയങ്ങൾ, പാൽ ചേർത്ത ചായയോ കാപ്പിയോ പ്ലാസ്റ്റിക് കുപ്പിയിലാക്കിയ വെള്ളമോ നല്‍കരുത്. ഭക്ഷണം വിളമ്പുമ്പോൾ ശുചിത്വവും വൃത്തിയും പാലിക്കണം. ഭക്ഷണ പാനീയ ഓർഡറുകൾ നൽകുന്നതിന് പ്രാദേശിക കുടിൽ വ്യവസായങ്ങൾ, സ്വയം സഹായ സംഘങ്ങൾ, ജയിൽ അടുക്കളകൾ, ന്യൂട്രി-ഗാർഡനുകൾ തുടങ്ങിയ സ്ഥലങ്ങൾ തെരഞ്ഞെടുക്കണം ഉപദേശക സമിതി കൂട്ടിച്ചേർത്തു. വകുപ്പ് മേധാവികൾ അവരുടെ ഓഫിസുകളിൽ ഈ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് കമീഷണർ ഗുരുദത്ത ഹെഗ്‌ഡെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.