കമൽഹാസൻ
ബംഗളൂരു: കന്നട ഭാഷയുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ തമിഴ് നടൻ കമൽഹാസൻ വെള്ളിയാഴ്ചക്കകം മാപ്പ് പറയാത്തപക്ഷം അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘തഗ് ലൈഫ്’ കർണാടകയിൽ പ്രദർശിപ്പിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സ് (എഫ്.കെ.സി.സി) പ്രസിഡന്റ് എം. നരസിംഹലു. വ്യാഴാഴ്ച ബംഗളൂരുവിൽ ചേർന്ന യോഗത്തിന് ശേഷം യോഗ തീരുമാനം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
എഫ്.കെ.സി.സി ഓഫിസ് ഭാരവാഹികൾ അദ്ദേഹവുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും നരസിംഹലു പറഞ്ഞു. ‘‘പല കന്നട ഗ്രൂപ്പുകളും കമലിന്റെ സിനിമക്ക് നിരോധനം ആവശ്യപ്പെടുന്നുണ്ട്. നിലവിലെ വിവാദത്തിൽ അദ്ദേഹം മാപ്പു പറയണമെന്നാണ് ഞങ്ങളുടെയും ആവശ്യം. അദ്ദേഹം പറഞ്ഞത് തെറ്റായ കാര്യമാണ്. അദ്ദേഹവുമായി കാണാനും സംസാരിക്കാനും ഞങ്ങൾ ശ്രമം നടത്തുന്നുണ്ട്. അദ്ദേഹം വെള്ളിയാഴ്ചക്കകം മാപ്പുപറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്റെ സിനിമ പ്രദർശിപ്പിക്കേണ്ടെന്നാണ് തീരുമാനം’’ -അദ്ദേഹം പറഞ്ഞു.
ഭാഷയുമായി ബന്ധപ്പെട്ട് എപ്പോൾ വിവാദമുണ്ടായാലും കന്നടിഗർ ഒന്നിച്ചുനിൽക്കണമെന്ന് നടി ജയമാല പറഞ്ഞു. കമൽഹാസൻ പറഞ്ഞത് അറിഞ്ഞോ അറിയാതെയോ ആണെങ്കിലും ആ പ്രസ്താവന തെറ്റാണ്. കന്നട തമിഴിൽനിന്ന് ജനിച്ചതല്ല -അവർ പറഞ്ഞു. കന്നട ഭാഷക്കുപോലും ജന്മം നൽകിയത് തമിഴ് ഭാഷയാണെന്ന കമൽഹാസന്റെ പ്രസ്താവനയാണ് വിവാദമായത്. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നും സ്നേഹത്തോടെ പറഞ്ഞ വാക്കുകളിൽ ഖേദപ്രകടനമില്ലെന്നും കമൽഹാസൻ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.