ബംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ 20കാരിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗിരീഷ് വിശ് സാവന്ത് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. യുവതിയെ കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം ഓടിരക്ഷപ്പെട്ടയാൾ ഗിരീഷ് തന്നെയാണെന്ന് ഹുബ്ബള്ളി പൊലീസ് കമീഷണർ രേണുഖ സുകുമാർ പറഞ്ഞു. ഗിരീഷ് കൊലപാതകം നടത്തി രക്ഷപ്പെടുന്നതിനിടെ ദാവങ്കരയിൽ വെച്ച് വിശ്വമാനവ എക്സ്പ്രസ് ട്രെയിനിൽ മറ്റൊരു യാത്രക്കാരിയെ കുത്തിപ്പരിക്കേൽപിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. മുഖത്ത് പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഹുബ്ബള്ളി പൊലീസിന് കൈമാറുകയായിരുന്നു. ഇരു ചക്രവാഹന മോഷണവുമായി ബന്ധപ്പെട്ട് ഗിരീഷിന്റെ പേരിൽ നാല് കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. ഹുബ്ബള്ളിയിൽ സമാന സ്വഭാവത്തിൽ കൊല്ലപ്പെട്ട നേഹ ഹിരമതിന്റെ അനുഭവമുണ്ടാകുമെന്ന് ഗിരീഷ് അഞ്ജലിയെ ഭീഷണിപ്പെടുത്തിയിരുന്നതായി അഞ്ജലിയുടെ സഹോദരി പറഞ്ഞിരുന്നു. പരാതി നൽകിയെങ്കിലും പൊലീസ് അവഗണിച്ചെന്നും അവർ പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്ന ബന്ധുക്കളുടെ പരാതി അവഗണിച്ചതിന് കഴിഞ്ഞ ദിവസം ബെൻഡിഗേരി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ചന്ദ്രകാന്ത്, കോൺസ്റ്റബ്ൾ രേഖ ഹവറെഡ്ഡി എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. സമാന സ്വഭാവത്തിലുള്ള കേസുകൾ കർണാടകയിൽ സമീപ കാലത്തായി വർധിച്ചിട്ടുണ്ട്. ക്രമസമാധാനം അവതാളത്തിലായെന്നും ആഭ്യന്തര മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി.
ബംഗളൂരു: ഹുബ്ബള്ളിയിൽ യുവതിയെ വീട്ടിൽ കയറി കുത്തിക്കൊന്നതിന്റെ പശ്ചാത്തലത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും ഇത്തരം ആവർത്തിച്ചുള്ള സംഭവങ്ങളിലേക്ക് നയിച്ചേക്കാവുന്ന മറ്റ് ഘടകങ്ങളെക്കുറിച്ചും പഠിക്കുകയാണെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര.
ഹുബ്ബള്ളിയിൽ ഗിരീഷ് സാവന്ത് എന്ന യുവാവ് വിവാഹാഭ്യർഥന നിരസിച്ചതിന് അഞ്ജലി എന്ന യുവതിയെ വീട്ടിൽ കയറി കുത്തിക്കൊന്നതിന് ഏതാനും ദിവസം മുമ്പാണ് നേഹ ഹിരേമത് എന്ന വിദ്യാർഥിയെ സമാന വിഷയത്തിൽ ഫായിസ് എന്നയാൾ കുത്തിക്കൊലപ്പെടുത്തിയത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ, ഇത്തരം കൊലപാതകങ്ങളിൽ മറ്റെന്തെങ്കിലും ഘടകങ്ങളോ കാരണങ്ങളോ ഉണ്ടോ എന്നും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
ജി. പരമേശ്വര
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനാൽ എന്താണ് കാരണമെന്ന് കണ്ടെത്തേണ്ടതുണ്ട്, പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു. എ.ഡി.ജി.പിയെ ഹുബ്ബള്ളിയിലേക്ക് അയക്കുന്നുണ്ടെന്നും സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനാവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതികൾക്ക് നിയമമനുസരിച്ച് കർശനമായ ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെയും കർശനമായ നടപടിയെടുക്കുമെന്നും പരമേശ്വര ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.