ഗൗതം ഹോസ്റ്റൽ നവീകരണത്തിന് ഒരുങ്ങുന്നു

ബംഗളൂരു: അഞ്ച് പതിറ്റാണ്ടിലേറെയായി പട്ടികജാതി, പട്ടികവർഗ വിദ്യാര്‍ഥികൾക്ക് താമസ സൗകര്യം ഒരുക്കി നൽകിയ ഗൗതം ഹോസ്റ്റൽ നവീകരണത്തിന് ഒരുങ്ങുന്നു. സരസ്വതിപുരത്തുള്ള ഗൗതം ഹോസ്റ്റലിന്‍റെ നവീകരണത്തിനായി നാലു കോടിയിലധികം രൂപ ആവശ്യപ്പെട്ട് മൈസൂർ സർവകലാശാല (യു.ഒ.എം) സംസ്ഥാന സർക്കാറി് നിർദ്ദേശം സമർപ്പിച്ചു.

ഹോസ്റ്റൽ സ്ഥാപിതമായതിനുശേഷം ഇതാദ്യമായാണ് നവീകരണം നടക്കുന്നത്. 1973 ജൂലൈ 28 ന് അന്നത്തെ മുഖ്യമന്ത്രി ഡി. ദേവരാജ് ഉർസാണ് അന്നത്തെ സാമൂഹികക്ഷേമ മന്ത്രി എം. മല്ലികാർജുൻ സ്വാമിയുടെ സാന്നിധ്യത്തിൽ ഗൗതം ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തത്.ഹോസ്റ്റലില്‍ പ്രതിവർഷം 300 ലധികം വിദ്യാര്‍ഥികള്‍ താമസിക്കുന്നു. ആയിരത്തിലധികമാളുകള്‍ ഇതിനകം ഹോസ്റ്റലില്‍ താമസിച്ചു പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഹോസ്റ്റലിലെ മുൻ താമസക്കാരിൽ പലരും സംസ്ഥാന, ദേശീയ തലങ്ങളിൽ ഉന്നത നിലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. സിവിൽ സർവിസ് കരസ്ഥമാക്കിയവര്‍, പ്രഫസർമാർ, എഴുത്തുകാർ, പൊലീസ് ഉദ്യോഗസ്ഥർ, സാമൂഹിക ചിന്തകർ, രാഷ്ട്രീയക്കാർ എന്നിങ്ങനെ നീളുന്നു ആ പട്ടിക. ഹോസ്റ്റൽ ഘടന, ടോയ്‌ലറ്റുകൾ, കുളിമുറികൾ, ഭൂഗർഭ ഡ്രെയിനേജ്, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, അടുക്കള, ഡൈനിങ് ഹാൾ എന്നിവയുടെ അറ്റകുറ്റപ്പണികളും നവീകരണവും, മുറികളുടെ തറ, വായനാ മുറി സ്ഥാപിക്കൽ, പെയിന്‍റിങ്, പരിസരത്തിന്‍റെ മൊത്തത്തിലുള്ള നവീകരണം എന്നിവയാണ് നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നത്.

പദ്ധതിക്ക് അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സർവകലാശാല രജിസ്ട്രാർ എം.കെ. സവിത സാമൂഹികക്ഷേമ മന്ത്രി, ചീഫ് സെക്രട്ടറി, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് കത്തെഴുതി.അഭ്യര്‍ഥന മാനിച്ച് സാമൂഹികക്ഷേമ മന്ത്രി ഡോ. എച്ച്.സി. മഹാദേവപ്പ ഹോസ്റ്റൽ പരിശോധിച്ച് നവീകരണ പ്രവർത്തനങ്ങൾക്കായി ഒരു എസ്റ്റിമേറ്റ് തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പ് (പി.ഡബ്ല്യു.ഡി) ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. പരിശോധനക്ക് ശേഷം ഏകദേശം നാലു കോടി മുതൽ അഞ്ചു കോടി രൂപ വരെയുള്ള പ്രാഥമിക എസ്റ്റിമേറ്റ് ഉദ്യോഗസ്ഥർ സമർപ്പിച്ചിട്ടുണ്ട്.

പട്ടികജാതി ഉപപദ്ധതി (എസ്‌.സി.‌എസ്‌.പി), ആദിവാസി ഉപപദ്ധതി (ടി.എസ്‌.പി) ഗ്രാന്‍റുകൾ എന്നിവ പ്രകാരം പദ്ധതിക്കായി എസ്റ്റിമേറ്റ് തുക അനുവദിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി സർവകലാശാല വിദ്യാര്‍ഥി ക്ഷേമ ഓഫിസർ ഡോ. സി. ഗുരുസിദ്ധയ്യ പറഞ്ഞു.

Tags:    
News Summary - Gautham hostel is getting ready for renovation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.