കാവേരി തർക്ക പരിഹാരത്തിന് കർണാടക-തമിഴ്നാട് ഉഭയചർച്ച; ഡി.കെ. ശിവകുമാർ വിജയ്യെ ബംഗളൂരുവിലേക്ക് ക്ഷണിച്ചു

ബംഗളൂരു: പതിറ്റാണ്ടുകളായി തുടരുന്ന കാവേരി നദീജല തർക്കത്തിലും അതിർത്തി പ്രശ്നങ്ങളിലും പരിഹാരം കാണാൻ ലക്ഷ്യമിട്ട് കർണാടകയും തമിഴ്നാടും ഉഭയകക്ഷി ചർച്ചക്ക് ഒരുങ്ങുന്നു. പ്രശ്നപരിഹാരത്തിനായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയിയെ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആഗസ്റ്റ് മൂന്നിന് ബംഗളൂരുവിലേക്ക് ക്ഷണിച്ചു.

തമിഴ്‌നാട് സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ ചർച്ചക്കുള്ള താൽപര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.കെ. ശിവകുമാർ കൂടിക്കാഴ്ചക്കായി ക്ഷണക്കത്ത് അയച്ചത്. എന്നാൽ ക്ഷണം തമിഴ്നാട് മുഖ്യമന്ത്രി സ്വീകരിച്ചോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

കൂടിക്കാഴ്ച സാധ്യമായാൽ ദക്ഷിണേന്ത്യയിലെ രണ്ട് പ്രമുഖ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തമ്മിൽ ദശാബ്ദങ്ങൾക്ക് ശേഷമായിരിക്കും ഇത്തരമൊരു ഉഭയകക്ഷി ചർച്ച നടക്കുന്നത്. കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ഉദ്ദേശിക്കുന്ന മേഖേദാതു റിസർവോയർ പദ്ധതിയാണ് നിലവിൽ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള പ്രധാന തർക്കവിഷയം. വരൾച്ചാ വർഷങ്ങളിൽ കാവേരി ജലം തുല്യമായി

വീതിക്കുന്നതിനായുള്ള പരസ്പര സമ്മതത്തോടെയുള്ള മാനദണ്ഡങ്ങൾ രൂപവത്കരിക്കൽ, ബംഗളൂരു-ഹൊസൂർ മെട്രോ റെയിൽ കണക്റ്റിവിറ്റി എന്നിവയും ചർച്ചയിൽ പ്രധാന വിഷയങ്ങളാകും. കാവേരി തർക്കവിഷയത്തിൽ വിചാരണക്കോടതിയുടെയും സുപ്രീം കോടതിയുടെയും അന്തിമ വിധികൾ നിലവിലുള്ളതിനാൽ കർണാടകവുമായി നേരിട്ട് ചർച്ച നടത്തില്ലെന്നതായിരുന്നു തമിഴ്‌നാടിന്റെ കാലാകാലങ്ങളായുള്ള നിലപാട്. നേരത്തെ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ സര്‍ക്കാറുകൾ കർണാടക ഉന്നയിച്ച ചർച്ചാ നിർദേശങ്ങൾ പൂർണ്ണമായി തള്ളിക്കളഞ്ഞിരുന്നു. 2021-ൽ അന്നത്തെ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അയച്ച കത്തിന് തമിഴ്‌നാട് സർക്കാർ അനുകൂലമായി പ്രതികരിച്ചിരുന്നില്ല.

നിലവിൽ മേഖേദാതു പദ്ധതിക്കെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കുകയും വിഷയം പരിഹരിക്കാൻ പ്രത്യേക ട്രിബ്യൂണൽ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ പുതിയ മുഖ്യമന്ത്രി ജോസഫ് വിജയ് ഈ ചർച്ചാ ക്ഷണം സ്വീകരിക്കുമോ എന്നത് കണ്ടറിയണം.

കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ച് ഡി.കെ

ബംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി കൂടിക്കാഴ്ച വിഷയത്തില്‍ പ്രതികരിക്കാൻ ഡി.കെ. ശിവകുമാർ വിസമ്മതിച്ചു. അടുത്ത ആഴ്ച മന്ത്രിസഭാ വികസനവും മറ്റ് കാര്യങ്ങളുമായി തിരക്കിലാണ് എന്നും എല്ലാവരുമായും സംസാരിക്കാനും കാര്യങ്ങൾ പങ്കിടാനും തയാറാണ് എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകാരോട് പറഞ്ഞു.

കാവേരി നദീജലം പങ്കിടൽ ശിവകുമാറിന്‍റെ നിയമസഭാ മണ്ഡലമായ കനകപുരയിൽ കർണാടകയുടെ നിർദിഷ്ട മേക്കേദാട്ടു ബാലൻസിങ് റിസർവോയർ പദ്ധതി എന്നിവയുൾപ്പെടെ പ്രധാന അന്തർ സംസ്ഥാന വിഷയങ്ങളിൽ ചര്‍ച്ച ചെയ്യുമെന്നും ഇതിനായി തമിഴ്‌നാടുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ടതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ശിവകുമാർ വിജയ്‌യെ ബംഗളൂരുവിൽ ചർച്ചകൾക്കായി ക്ഷണിക്കുകയും ആഗസ്റ്റ് മൂന്നിന് താൽക്കാലികമായി ചര്‍ച്ച ഷെഡ്യൂൾ ചെയ്‌തിരുന്നതായും വൃത്തങ്ങള്‍ അറിയിച്ചു. വിജയ് ക്ഷണം സ്വീകരിച്ചോ എന്നതിനെക്കുറിച്ച് ഇതുവരെ സ്ഥിരീകരണമൊന്നുമില്ല.

Tags:    
News Summary - Karnataka-Tamil Nadu bilateral talks to resolve Cauvery dispute; D.K. Shivakumar invites Vijay to Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.