ബംഗളൂരു: മാതാപിതാക്കൾ തമ്മിലുള്ള വഴക്കിന്‍റെ പേരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പാസ്‌പോർട്ട് തടഞ്ഞു വെക്കാന്‍ അനുവാദമില്ലെന്ന് കർണാടക ഹൈകോടതി.
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് എട്ട് ആഴ്ചത്തെ ഹ്രസ്വകാല പാസ്‌പോർട്ട് നൽകാൻ റീജനൽ പാസ്‌പോർട്ട് ഓഫിസിനോട് നിർദേശിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്.
കുട്ടിക്ക് ആസ്‌ട്രേലിയയിലേക്ക് പോകുന്നതിനും മുത്തച്ഛനെയും മുത്തശ്ശിയെയും സന്ദർശിക്കുന്നതിനുള്ള പാസ്‌പോർട്ടിനായി മാതാവ് സമർപ്പിച്ച അപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഞ്ച് വയസ്സുകാരി സമർപ്പിച്ച ഹരജി അനുവദിച്ചുകൊണ്ട് ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് പാസ്‌പോർട്ട് അനുവദിക്കണമെങ്കില്‍ രക്ഷിതാക്കളുടെ സമ്മതം ആവശ്യമാണെന്നും പിതാവിന്‍റെ സമ്മതം ലഭിക്കാത്ത പക്ഷം അപേക്ഷ പ്രോസസ്സ് ചെയ്യാൻ കഴിയില്ലെന്നും റീജനൽ പാസ്‌പോർട്ട് ഓഫിസ് വാദിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ അകന്നു കഴിയുകയാണെന്നും വിവാഹമോചന നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ യാത്ര ചെയ്യാനുള്ള അവകാശം ഒരു രക്ഷിതാവ് സമ്മതം നാല്‍കാത്തതിന്‍റെ പേരില്‍ നിഷേധിക്കരുതെന്ന് കോടതി പറഞ്ഞു. പിതാവിന്‍റെ ആശങ്കകള്‍ അംഗീകരിക്കുന്നതോടൊപ്പം കുട്ടിയുടെ താൽപര്യം സംരക്ഷിക്കകയും വേണമെന്ന് കോടതി നിർദേശിച്ചു.
അതേസമയം പാസ്‌പോർട്ടിൽ നിശ്ചയിച്ചിട്ടുള്ള കാലയളവിനുള്ളിൽ കുട്ടി ഇന്ത്യയിലേക്ക് മടങ്ങുമെന്നും കോടതി ഏർപ്പെടുത്തുന്ന വ്യവസ്ഥകൾ പാലിക്കുമെന്നും സ്ഥിരീകരിക്കുന്ന ഒരു സത്യവാങ്മൂലം പാസ്‌പോർട്ട് ഓഫിസിൽ സമർപ്പിക്കാൻ പെൺകുട്ടിയുടെ അമ്മയോട് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.