മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തില്‍നിന്ന്
ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളിലെയും ചീഫ് സെക്രട്ടറിമാരുടെയും ജനറൽ സെക്രട്ടറിമാരുടെയും നിർണായക യോഗം ചേര്‍ന്നു. സംസ്ഥാന ഭരണത്തിൽ വകുപ്പ് സെക്രട്ടറിയുടെ പങ്ക് വളരെ പ്രധാനമാണെന്നും ഭരണഘടനക്ക് വിരുദ്ധമായി ഒരു നടപടിയും സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിമാരോട് നിര്‍ദേശിച്ചു. ഉദ്യോഗസ്ഥർ സര്‍ക്കാറിന് തെറ്റായ വിവരങ്ങൾ നൽകരുത്. സര്‍ക്കാറിന്‍റെ നിലപാടുകളും തീരുമാനങ്ങളും എപ്പോഴും ജനപ്രിയമായിരിക്കണം. ഉദ്യോഗസ്ഥര്‍ 30 മുതല്‍ 35 വര്‍ഷം വരെ സേവനമനുഷ്ഠിക്കുന്നവരാണ് എങ്കില്‍ ഒരു സര്‍ക്കറിന്‍റെ കാലാവധി അഞ്ച് വര്‍ഷമാണ്. ബജറ്റിൽ നടത്തിയ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്ന ജോലി ഉദ്യോഗസ്ഥര്‍ക്കാണ്. കഴിഞ്ഞ വർഷത്തെ ബജറ്റിലെ 15 പ്രഖ്യാപനങ്ങൾ ഇതുവരെ നടപ്പാക്കിയിട്ടില്ല.
ഇതിന് ആരാണ് ഉത്തരവാദി എന്നും ഈ വർഷത്തെ ബജറ്റിൽ 218 പുതിയ പ്രഖ്യാപനങ്ങൾ ഉൾപ്പെടെ ആകെ 565 പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റിലെ എല്ലാ പ്രഖ്യാപനങ്ങളും അതേ വർഷം നടപ്പാക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. ഒരു കാരണവശാലും ബജറ്റ് പ്രഖ്യാപനങ്ങൾ നടപ്പാക്കാതെ പോകരുത്. പ്രയോഗിക ബുദ്ധിമുട്ടുകള്‍ തന്‍റേയോ ചീഫ് സെക്രട്ടറിയുടെയോ ശ്രദ്ധയിൽപെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 2026-27 ബജറ്റിലെ അഞ്ച് പ്രഖ്യാപനങ്ങൾ മാത്രമേ സർക്കാർ ഉത്തരവിലൂടെ നടത്തിയിട്ടുള്ളൂ. മേയ് മാസത്തോടെ എല്ലാ സർക്കാർ ഉത്തരവുകളും നടപ്പാക്കുക. പൊതുജനങ്ങളുടെ പരാതികൾ യഥാസമയം തീർപ്പാക്കിയില്ലെങ്കിൽ ജനങ്ങൾക്ക് സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെടും.
ധനകാര്യ വകുപ്പ് 24,300 തസ്തികകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. കല്യാണ കർണാടകയുമായി ബന്ധപ്പെട്ട സർക്കിളിൽ നിയമന പ്രക്രിയ ആരംഭിക്കാതെ 32,132 ഒഴിവുകളുണ്ട്. അതിനാല്‍ നിയമനത്തിന് അംഗീകാരം ലഭിച്ച ഒഴിവുകൾ നികത്താൻ അടിയന്തര നടപടി സ്വീകരിക്കണം. നിശ്ചിത കാലയളവിനുള്ളിൽ ലഭിച്ച ഗ്രാന്‍റുകൾ മുഴുവന്‍ ചെലവഴിക്കാൻ നടപടി സ്വീകരിക്കണം. ഈ വർഷം മഴ അഞ്ച് ശതമാനം കുറയാൻ സാധ്യതയുള്ളതിനാൽ ജില്ല ഇൻ-ചാർജ് സെക്രട്ടറി അവരുടെ പ്രദേശത്തെ ജില്ലയിലെ കുടിവെള്ളത്തിന്‍റെ സ്ഥിതി നിരന്തരം നിരീക്ഷിക്കണം.
ഇതുസംബന്ധിച്ച് ജില്ല കലക്ടറുമായും ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായും യോഗം ചേരണം. കുടിവെള്ളത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.