ബംഗളൂരു: സംസ്ഥാന അസംബ്ലിയില്‍ നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളിൽ അഞ്ചെണ്ണവും കോൺഗ്രസ് നേടി. ബി.ജെ.പിക്ക് രണ്ട് സീറ്റുകൾ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. കോൺഗ്രസ് സ്ഥാനാർഥികളായ ബി.കെ. ഹരിപ്രസാദ്, ബി.എസ്. ശിവണ്ണ, തിപ്പനപ്പ കാംകനൂർ, പി.വി. മോഹൻ, വിനയ് കാർത്തിക്, ബി.ജെ.പി സ്ഥാനാർത്ഥികളായ ലിംഗരാജ് പാട്ടീൽ, രഘു കൗടില്യ എന്നിവരാണ് വിജയിച്ചത്.
മത്സരിച്ച എട്ട് സ്ഥാനാർഥികളിൽ ഏഴ് പേർ തെരഞ്ഞെടുക്കപ്പെട്ടു. ജനതാദള്‍ സെക്കുലര്‍ സ്ഥാനാര്‍ഥി ഗോവിന്ദ രാജു പരാജയപ്പെട്ടു. ഈ വിജയത്തോടെ ഉപരിസഭയില്‍ കോണ്‍ ഗ്രസിന് 75 അംഗങ്ങളായി. ബി,ജെ.പിക്ക് 29 അംഗങ്ങളും ജനതാദള്‍ സെക്കുലറിന് ആറു അംഗങ്ങളും ആണ് ഉള്ളത്. ഒരു സ്വതന്ത്ര അംഗവും ഉണ്ട്. ജെ.ഡി.എസിന്‍റെ 18 എം.എല്‍.എമാരില്‍ 14 പേരുടെ വോട്ടുകള്‍ മാത്രമേ ഗോവിന്ദ രാജുവിന് ലഭിച്ചിട്ടുള്ളൂ. നാലു പേര്‍ കൂറുമാറി വോട്ട് ചെയ്തിട്ടുണ്ട്. ബി.ജെ.പിയില്‍ നിന്നും ലഭിക്കേണ്ട രണ്ടു വോട്ടുകളും ഗോവിന്ദ രാജുവിന് ലഭിച്ചിട്ടില്ല. കോണ്‍ ഗ്രസ് പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ച് വോട്ട് ചെയ്ത മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള എം.എല്‍.എമാര്‍ അടക്കമുള്ള എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിന് ലഭിച്ച 151 എം.എല്‍.എമാരുടെ വോട്ടുകള്‍ പാര്‍ട്ടിയുടെ കൂട്ടായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണെന്ന് എ.ഐ.സി.സി നേതാവ് രണ്‍ദീപ് സുര്‍ജെ വാല സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു.
പോളിങ് 100 ശതമാനം; ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് ഇത്തവണ വോട്ടിങ് നടത്തിയത്
ബംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലെ ഏഴ് സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ 100 ശതമാനം പോളിങ് രേഖപ്പെടുത്തി. വ്യാഴാഴ്ച ഉച്ചക്ക് 2.20 ഓടെ 222 എം.എൽ.എമാരും വോട്ട് രേഖപ്പെടുത്തി. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് ഇത്തവണ വോട്ടിങ് നടത്തിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള വോട്ടിങ് പ്രക്രിയ നിയായമസഭാംഗങള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തിരുന്നു. നിയമസഭ കൗൺസിലിലെ ഏഴ് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് വിധാൻ സൗധയിൽ ആരംഭിച്ചു. വൈകീട്ട് നാലു മണി വരെ വോട്ടെടുപ്പ് നടന്നു. വോട്ടെണ്ണൽ പ്രക്രിയ ആരംഭിച്ചു.
രാത്രിയോടെ ഫല പ്രഖ്യാപനം നടക്കുമെന്ന് കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ സെക്രട്ടറിയും റിട്ടേണിങ് ഓഫിസറുമായ എം.കെ. വിശാലാക്ഷി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. വിധാൻ സൗധയിലെ ഒന്നാം നിലയിലെ 121ാം നമ്പർ മുറിയിലാണ് വോട്ടിങ് പ്രക്രിയ നടന്നത്. എം.എൽ.എമാരുടെ രഹസ്യ വോട്ടെടുപ്പ് സുഗമമാക്കുന്നതിനായി സംസ്ഥാന സെക്രട്ടേറിയറ്റിനുള്ളിൽ രണ്ട് പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിരുന്നു. പോളിങ് റൂമിനകത്തും പുറത്തും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരുന്നു. വിധാൻ സൗധയിൽ ആവശ്യമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വോട്ടെടുപ്പിനായി കോൺഗ്രസ് എം.എൽ.എമാർ വിധാൻ സൗധയിൽ കൂട്ടമായാണ് എത്തിയത്. റിസോർട്ടിൽ നിന്ന് നിയമസഭാംഗങ്ങളെ തെരഞ്ഞെടുപ്പ് വേദിയിലേക്ക് കൊണ്ടുവരാൻ ബസുകൾ ക്രമീകരിച്ചിരുന്നു.
എം.എൽ.സി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ രണ്ട് സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒഴിവുവരുന്ന ഏഴ് സീറ്റുകളിൽ നാലെണ്ണം കോൺഗ്രസിനും രണ്ടെണ്ണം ബി.ജെ.പിക്കും ഒന്ന് ജെ.ഡി.എസിനുമാണ്. ഏഴ് സീറ്റുകളിലേക്ക് എട്ട് സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.
ഓരോ സ്ഥാനാർഥിക്കും വിജയം ഉറപ്പാക്കാൻ 28 വോട്ടുകൾ ആവശ്യമാണ്. ബി.കെ. ഹരിപ്രസാദ്, ടിപ്പണ്ണപ്പ കാമക്നൂർ, പി.വി. മോഹൻ, ശിവണ്ണ മലവള്ളി എന്നിവരായിരുന്നു കോൺഗ്രസ് സ്ഥാനാർഥികള്‍. രഘു കൗടില്യ, ലിംഗരാജ് പാട്ടീൽ എന്നിവരാണ് ബി.ജെ.പി സ്ഥാനാർത്ഥികള്‍. ജൂൺ 30ന് കാലാവധി അവസാനിക്കുന്ന ഏഴ് എം.എൽ.സിമാരുടെ വിരമിക്കലിന്‍റെ പശ്ചാത്തലത്തിലാണ് തെഞ്ഞെടുപ്പ് അനിവാര്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.