കാവേരി നദീജല വിഷയത്തിൽ നടന്ന സർവകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍
ബംഗളൂരു: കാവേരി നദീജല വിഷയത്തിൽ സംസ്ഥാനത്തെ കർഷകരുടെയും ജനങ്ങളുടെയും താൽപര്യം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കാവേരി ജലവിതരണവുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗത്തില്‍ നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. കാവേരി തർക്കം പുതിയ കാര്യമല്ല. കുടിവെള്ളത്തിന് പ്രഥമ പരിഗണന നൽകണമെന്നതാണ് സർക്കാറിന്‍റെ നിലപാട്. സംസ്ഥാനത്തിന്‍റെ തല്‍പര്യം സംരക്ഷിക്കുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നില്‍ക്കുന്ന പാരമ്പര്യമാണ് കര്‍ണാടകക്ക്. കാവേരി ജല വിതരണ വിഷയത്തില്‍ പ്രശ്നം ഐക്യത്തോടെ പരിഹരിക്കുക എന്നതാണ് മുൻഗണന. സംസ്ഥാനത്ത് കുടിവെള്ള പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ അളവിൽ വെള്ളം സംഭരിച്ചിട്ടുണ്ട്. കബനി ജലസംഭരണി പൂർണ്ണമായും നിറഞ്ഞിരിക്കുന്നു. സംസ്ഥാനത്ത് കുടിവെള്ളത്തിന്‍റെ ആവശ്യകത ഉറപ്പാക്കുന്നതിനൊപ്പം കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർദിഷ്ട കർണാടക ബന്ദ് പിൻവലിക്കാൻ സംഘടനകളോട് അദ്ദേഹം അഭ്യർഥിച്ചു.
കാവേരി ജല നിയന്ത്രണ സമിതിയുടെ 15 ദിവസത്തേക്ക് 3,500 ക്യുസെക്‌സ് വെള്ളം വിട്ടുകൊടുക്കാനുള്ള ശിപാർശ ശരിവച്ച കാവേരി ജല മാനേജ്‌മെന്‍റ് അതോറിറ്റിയുടെ വ്യാഴാഴ്ചത്തെ ഉത്തരവിനെതിരെ കന്നഡ അനുകൂല സംഘടനകൾ ആഗസ്റ്റ് 13 ന് കർണാടക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മഴ പെയ്ത സ്ഥിതി മെച്ചപ്പെട്ടുവെന്നും ഈ സാഹചര്യത്തില്‍ അത്തരമൊരു ബന്ദ് ആർക്കും ഗുണം ചെയ്യില്ലെന്നും അതിനാൽ പ്രതിഷേധത്തിന്‍റെ ആവശ്യമില്ലെന്നും ശിവകുമാർ പറഞ്ഞു. നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്ന് തീരുമാനങ്ങൾ എടുക്കുകയും സംസ്ഥാനത്തെ കുടിവെള്ള ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയും കാർഷിക വിദഗ്ധരുമായി കൂടിയാലോചിക്കുകയും ജലസാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നത് സർക്കാർ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. താന്‍ കാവേരി നദീ തടത്തില്‍ നിന്നുള്ളയാളാണ് കൂടാതെ കര്‍ഷകന്‍റെ മകനുമാണ് അതിനാല്‍ കർണാടകയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള സർക്കാറിന്‍റെ പ്രതിബദ്ധതയില്‍ സംസ്ഥാനത്തെ 7.5 കോടി ജനങ്ങൾക്ക് സംശയമില്ലെന്ന് കാവേരി വിഷയത്തിൽ നടന്ന സർവകക്ഷി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ബി.എസ്. യെദ്യൂരപ്പ, സദാനന്ദഗൗഡ, ബസവരാജ ബൊമ്മൈ, കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി, വി. സോമണ്ണ, ശോഭ കരന്ദ്‌ലാജെ, ഉപമുഖ്യമന്ത്രി ഡോ.ജി. പരമേശ്വര, മന്ത്രി രാമലിംഗ റെഡ്ഡി, കൃഷ്ണ ബൈരഗൗഡ, എം.ബി. പാട്ടീൽ, ന്യൂഡൽഹിയിലെ കർണാടകയുടെ പ്രത്യേക പ്രതിനിധി കെ.ജെ. ജോർജ്, ടി.ബി. ജയചന്ദ്ര, പാർലമെന്‍റ് അംഗം ഗോവിന്ദ കരജോള, പ്രതിപക്ഷ നേതാവ് ആർ. അശോക്, ചലവടി നാരായണസ്വാമി, മുൻ മന്ത്രി എച്ച്.കെ. പാട്ടീൽ, ബി.കെ. ഹരിപ്രസാദ്, വിരമിച്ച ജഡ്ജി നാഗമോഹൻദാസ്, അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടി, സാമ്പത്തിക ഉപദേഷ്ടാവ് എൽ.കെ. അതീഖ്, അഡീഷണൽ ചീഫ് സെക്രട്ടറി തുഷാർ ഗിരിനാഥ് എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.