മുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: കർണാടകയിലെ അനധികൃത റെസിഡൻഷ്യൽ ലേഔട്ടുകൾ അവസാനിപ്പിക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ എന്ന നിലയിൽ സ്വത്തുക്കൾക്ക് രേഖ (ബി-ഖാത) നൽകണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചൊവ്വാഴ്ച ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നഗരവികസന വകുപ്പ് ഉദ്യോഗസ്ഥരുമായും ജില്ലകളിലെ ഡെപ്യൂട്ടി കമീഷണർമാരുമായും നടത്തിയ വിഡിയോ കോൺഫറൻസിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കർണാടകയിലെ റെസിഡൻഷ്യൽ ഏരിയകളിൽ ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി (ബി.ഡി.എ) അല്ലെങ്കിൽ അർബൻ ഡെവലപ്മെന്റ് അതോറിറ്റികൾപോലുള്ള യോഗ്യതയുള്ള അധികാരികൾ അംഗീകരിച്ച ലേഔട്ടുകൾക്ക് എ-ഖാത രേഖ ലഭിക്കുന്നു. അംഗീകാരമില്ലാത്ത ലേഔട്ടുകളിലെ പാർപ്പിടങ്ങൾ നിയമവിരുദ്ധമായതിനാൽ ബി-ഖാത ലഭിക്കുന്നു. ഇതിലൂടെ സംസ്ഥാനത്തുടനീളമുള്ള ലക്ഷക്കണക്കിന് സ്വത്ത് ഉടമകൾക്ക് ആശ്വാസം നൽകുകയും സർക്കാറിന് വലിയ വരുമാനം ലഭിക്കുകയും ചെയ്യും.
അനധികൃത ലേഔട്ടുകളുടെ ഭീഷണി എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്ന് പറഞ്ഞു. ബി-ഖാത എന്നന്നേക്കുമായി നൽകിക്കൊണ്ട് ഞങ്ങൾ ഈ (നിയമവിരുദ്ധ ലേഔട്ട് ഭീഷണി) അവസാനിപ്പിക്കും. ഇത് ഒറ്റത്തവണ നടപടി മാത്രമാണ്. നിങ്ങൾക്ക് (ഉദ്യോഗസ്ഥർക്ക്) മൂന്ന് മാസം മാത്രമേ നൽകിയിട്ടുള്ളൂ. കാമ്പെയിൻ നടത്തി ഈ സമയത്തിനുള്ളിൽ അത് പൂർത്തിയാക്കണം. എല്ലാ നഗരങ്ങളിലും മുനിസിപ്പൽ പരിധികളിലും ഗ്രാമങ്ങളിലും നിലനിൽക്കുന്ന അനധികൃത വാസസ്ഥലങ്ങൾ സർക്കാർ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇനിമുതൽ സംസ്ഥാനത്ത് അനധികൃത കുടിയേറ്റങ്ങൾക്ക് ഇടമുണ്ടാകരുത്. നിയമത്തിലൂടെ അനധികൃത കുടിയേറ്റങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നീക്കമാണിത്. ഉദ്യോഗസ്ഥർ വ്യക്തമായി മനസ്സിലാക്കി അവരുടെ ജോലി ആരംഭിക്കണം. അനധികൃത ലേഔട്ടുകളിൽനിന്ന് സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു. രേഖകൾ ഇല്ലാത്തതിനാൽ പൗരന്മാർക്കുള്ള സൗകര്യങ്ങൾ ലഭിക്കുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വരുമാനം നഷ്ടപ്പെടുന്നു.
ഈ പോരായ്മകളെല്ലാം അവസാനിപ്പിക്കേണ്ടതുണ്ട്. സർക്കാർ ഇനി ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ല. ഉദ്യോഗസ്ഥർ വിട്ടുവീഴ്ച ചെയ്താൽ ഭരണകൂടം അത് സഹിക്കില്ലെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. അനധികൃത കുടിയേറ്റങ്ങൾ വീണ്ടും തലപൊക്കിയാൽ ജില്ലാ കലക്ടർ, ചീഫ് ഓഫിസർ, നഗരാസൂത്രണ ഉദ്യോഗസ്ഥർ എന്നിവർ ഉത്തരവാദികളായിരിക്കും.
അവർക്കെതിരെ ഒരു മടിയും കൂടാതെ നടപടിയെടുക്കും. ഇടനിലക്കാരെയും ബ്രോക്കർമാരെയും ഉടൻതന്നെ പുറത്താക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അനധികൃത ലേഔട്ടുകൾ തടയുന്നതിനുള്ള നിയ മങ്ങൾ നടപ്പിലാക്കുന്നതിനു പിന്നിലെ സർക്കാറിന്റെ കാഴ്ചപ്പാട് വ്യക്തമായി മനസ്സിലാക്കണമെന്നും സിദ്ധരാമയ്യ ഉദ്യോഗസ്ഥരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.