സിദ്ധരാമയ്യ
ബംഗളൂരു: ‘ന്യായമായ വിഹിതം - ശക്തമായ ഫെഡറലിസം’എന്ന പ്രചാരണത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച ഒമ്പത് പോസ്റ്ററുകൾ പുറത്തിറക്കി. സംസ്ഥാനത്തിന് നീതി ലഭിക്കണമെന്നും സംസ്ഥാന ആവശ്യങ്ങൾ കേന്ദ്രം അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർണാടകത്തിന് മുമ്പുണ്ടായിരുന്ന നികുതി വിഹിതം പുനഃസ്ഥാപിക്കുക, ജനസംഖ്യാനുപാതികമായി ജി.എസ്.ഡി.പി മാനദണ്ഡം ശരിയാക്കുക, ന്യായമായ ദുരന്തനിവാരണ ഫണ്ടും പാരിസ്ഥിതിക പിന്തുണയും ഉറപ്പാക്കുക, വികേന്ദ്രീകരണം ശക്തിപ്പെടുത്തുക, ബംഗളൂരു നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുക, കല്യാണ കർണാടക ഉൾപ്പെടെയുള്ള പിന്നാക്ക മേഖലക്ക് പ്രത്യേക പിന്തുണ നൽകുക, സഹകരണ ഫെഡറലിസത്തിന്‍റെ ഭരണഘടനാപരമായ മനോഭാവം ഉയർത്തിപ്പിടിക്കുക എന്നിവയാണ് ധനകാര്യ കമീഷന് മുന്നിൽ സമർപ്പിച്ച പ്രധാന ആവശ്യങ്ങളായി പോസ്റ്ററുകളില്‍ രേഖപ്പെടുത്തിയതെന്ന് സിദ്ധരാമയ്യ പറഞ്ഞു.
നികുതി വിഭജനം, സാമ്പത്തിക ഫെഡറലിസം എന്നിവയില്‍ നീതി ലഭിക്കുന്നതിനായി 16ാം ധനകാര്യ കമീഷന് മുമ്പാകെ നിയമാനുസൃതവും ഭരണഘടനാപരവുമായ ആവശ്യം സമർപ്പിച്ചിട്ടുണ്ടെന്ന് സിദ്ധരാമയ്യ പ്രസ്താവനയിൽ പറഞ്ഞു.
പതിനാറാം ധനകാര്യ കമീഷനു മുന്നിൽ ഭരണഘടനാപരമായ ആവശ്യമാണ് സംസ്ഥാനം ഉന്നയിച്ചതെന്ന് സിദ്ധരാമയ്യ പറഞ്ഞു, ‘നിർഭാഗ്യവശാൽ മുൻകാലങ്ങളിൽ സംഭവിച്ചതുപോലെ കർണാടകയെ നിസ്സാര രാഷ്ട്രീയത്തിനോ വിവേചനത്തിനോ വിധേയമാക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള കേന്ദ്ര സർക്കാർ അവ അക്ഷരാർഥത്തിൽ നടപ്പാക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു’- മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ വരുമാനത്തിലേക്ക് കൂടുതൽ സംഭാവന നൽകുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. എന്നാൽ, നികുതി വിഹിതത്തിൽ സംസ്ഥാനത്തിന്‍റെ വിഹിതം നേരത്തെയുണ്ടായിരുന്ന 4.71 ശതമാനത്തിൽ നിന്ന് 3.64 ശതമാനമായി കുറച്ചു.
ഇത് ഏകദേശം 80,000 കോടി രൂപയുടെ നഷ്ടത്തിന് കാരണമായി. യാഥാർഥ്യബോധമില്ലാത്ത ജി.എസ്.ഡി.പി കണക്കുകൂട്ടലുകൾ, അപര്യാപ്തമായ ദുരന്തനിവാരണ പാക്കേജ്, അനിയന്ത്രിതമായ സെസും സർചാർജും, ജി.എസ്.ടി. നഷ്ടപരിഹാരം നിഷേധിക്കൽ, ശിപാർശ ചെയ്യുന്ന ഗ്രാന്‍റുകള്‍ അനുവദിക്കാതിരിക്കുക എന്നിവ സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ മൊത്തത്തിൽ ദുർബലപ്പെടുത്തിയതായും സിദ്ധരാമയ്യ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.