ബംഗളൂരു: വംശനാശ ഭീഷണി നേരിടുന്ന 218 നക്ഷത്ര ആമകളെ ബാഗിൽ കടത്താനുള്ള യാത്രക്കാരന്റെ ശ്രമം കണ്ടക്ടർ തടഞ്ഞു. പിന്നീട് വന്യജീവി സംരക്ഷണ പ്രവർത്തകർ പിടികൂടി. ഗാന്ധിനഗർ ആനന്ദ റാവു സർക്കിളിൽനിന്ന് കയറിയ യാത്രക്കാരന്റെ ബാഗിൽ ചലനം ശ്രദ്ധയിൽപെട്ട് കണ്ടക്ടർ ചോദ്യംചെയ്തപ്പോൾ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പീപ്ൾ ഫോർ ആനിമൽസ് (പി.എഫ്.എ)യുടെ വന്യജീവി സംരക്ഷണ പ്രവർത്തകൻ എ. മോഹന്റെ നേതൃത്വത്തിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു.ഏഷ്യൻ രാജ്യങ്ങളിലേക്ക് അനധികൃത വ്യാപാരത്തിനായി ചെന്നൈയിലേക്ക് ഇവയെ കടത്താൻ ഉദ്ദേശിച്ചിരുന്നതായി മോഹൻ പറഞ്ഞു.
അന്താരാഷ്ട്ര വിപണിയിൽ നക്ഷത്ര ആമക്ക് 10,000 രൂപ വിലവരും. യാത്രക്കാരൻ കടത്താൻ ശ്രമിച്ച ആമകളിൽ ഏറ്റവും വലുതിന് 864ഗ്രാം തൂക്കമുണ്ട്. നാല്-അഞ്ച് വർഷമാണ് പ്രായം. ഒരാഴ്ച പ്രായമുള്ള ഏറ്റവും ചെറുതിന് 23 ഗ്രാം മാത്രമാണ് ഭാരമുണ്ടായിരുന്നത്.കൂട്ടത്തിൽ ഒരു ആമയെ ചത്തതായും കണ്ടെത്തി. എന്നാൽ മറ്റ് 217 ആമകളെ രക്ഷപ്പെടുത്തിയതായി പി.എഫ്.എയിലെ ചീഫ് വൈൽഡ് ലൈഫ് വെറ്ററിനറി കേണൽ നവാസ് ശരീഫ് പറഞ്ഞു. കർണാടക വനം വകുപ്പ് നിർണയിക്കുന്ന അജ്ഞാത സ്ഥലത്ത് ആമകളെ ബാച്ചുകളായി വിട്ടയക്കും. ഓരോ ആമയുടെയും ആരോഗ്യനില പരിശോധിച്ചു. ശരീരഭാരം 80 ഗ്രാമെങ്കിലും നേടിയ ശേഷം അവയെ പുറത്തുവിടാമെന്ന് നിർദേശിച്ചിട്ടുണ്ട്.
വൻതോതിൽ കള്ളക്കടത്ത്, ആവാസവ്യവസ്ഥയുടെ മോശംസ്ഥിതി എന്നിവ കാരണം ഇന്ത്യൻ നക്ഷത്ര ആമകളുടെ എണ്ണം കുറഞ്ഞുവരുകയാണ്. ഓരോ വർഷവും ആയിരങ്ങളെ അനധികൃതമായി കാട്ടിൽനിന്ന് കൊണ്ടുപോകുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.