താവർചന്ദ് ഗെഹ് ലോട്ട്
ബംഗളൂരു: മിശ്രവിവാഹിതരാവുന്ന ദമ്പതികൾക്ക് നേരെയുള്ള അക്രമങ്ങളും ‘ദുരഭിമാനക്കൊല’കളും തടയുന്നതിനായി കർണാടക സർക്കാർ പാസാക്കിയ ബില്ലിന് ഗവർണർ താവർചന്ദ് ഗെഹ് ലോട്ട് അംഗീകാരം നൽകി. അടുത്തിടെ നടന്ന ബജറ്റ് സമ്മേളനത്തിലാണ് ബില്‍ പാസാക്കിയത്. ഏപ്രിൽ 10ന് സംസ്ഥാന ഗസറ്റിൽ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. ഇതോടെ സംസ്ഥാനത്ത് നിയമം പ്രാബല്യത്തിൽ വരും. കര്‍ണാടകയിലെ ജാതി വിവേചനം അവസാനിപ്പിക്കുകയാണ് ലക്ഷ്യം.
2025 ഡിസംബർ 21ന് ഹുബ്ലിക്ക് സമീപം 20 വയസ്സുള്ള ലിംഗായത്ത് സ്ത്രീയെ മറ്റൊരു ജാതിയിൽപെട്ട ഒരാൾ വിവാഹം കഴിച്ചതിന് അവളുടെ പിതാവ് കൊലപ്പെടുത്തിയത് ഉൾപ്പെടെ ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാനക്കൊലകൾ സംസ്ഥാനത്ത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് സർക്കാർ ഈ ബിൽ മുന്നോട്ടുവെച്ചത്. ദുരഭിമാനക്കൊല, ആക്രമണം, ഭീഷണി, സാമൂഹിക ബഹിഷ്‌കരണം എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് ഇതോടെ കർശന ശിക്ഷകൾ ലഭിക്കും. ദുരഭിമാനകൊലക്ക് കുറഞ്ഞത് അഞ്ചുവർഷം തടവും ഗുരുതരമായ ആക്രമണങ്ങൾക്ക് കുറഞ്ഞത് മൂന്നുവർഷം തടവും ലഭിക്കും. നിർദിഷ്ട നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ ചെയ്താല്‍ ജാമ്യം ലഭിക്കുകയില്ല. കേസ് എടുത്ത ശേഷം കോടതി അനുമതിയില്ലാതെ പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.