ബംഗളൂരു: 2028 മാർച്ചോടെ കർണാടക സർക്കാർ ജോലികളിലും ബോർഡുകളിലും കോർപറേഷനുകളിലും ഘട്ടംഘട്ടമായി പുറംജോലി കരാര്‍ (ഔട്ട്‌സോഴ്‌സ്) സമ്പ്രദായം പൂർണമായി അവസാനിപ്പിക്കണമെന്ന് മന്ത്രിസഭ ഉപസമിതി ശിപാർശ ചെയ്തു.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന മൂന്ന് ലക്ഷത്തിലധികം തസ്തികകളില്‍ നിയമനം നടത്താതെ ഔട്ട്‌സോഴ്‌സ്, ഇൻസോഴ്‌സ്, ദിവസ വേതനം, മറ്റ് ഏജൻസികൾ എന്നിവ വഴിയാണ് പ്രവര്‍ത്തനം നടക്കുന്നത്. അതിനാല്‍, ഭരണഘടനയും സംസ്ഥാന നിയമങ്ങളും അനുശാസിക്കുന്ന സംവരണങ്ങൾ പാലിക്കപ്പെടുന്നില്ല. ഈ സ്ഥിതി മാറ്റുന്നതിന് കര്‍ശന നടപടി സ്വീകരിക്കണം.
മതിയായ ശമ്പളവും ആനുകൂല്യങ്ങളും ഇത്തരത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് ലഭിക്കുന്നില്ല. പുറംജോലി കരാര്‍ പൂര്‍ണമായി നിർത്തലാക്കുന്നതുവരെ താൽക്കാലികമായി ബീദാർ മോഡൽ അനുസരിച്ച് തൊഴിലാളി സേവന മൾട്ടി-പർപ്പസ് കോഓപറേറ്റിവ് സൊസൈറ്റികൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പ്രകാരം തൊഴിലാളികൾക്ക് അവരുടെ ന്യായമായ വേതനവും ഇ.എസ്.ഐ, പി.എഫ് പോലുള്ള നിയമപരമായ അവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് സൊസൈറ്റി ഉറപ്പാക്കും.
ബിദാർ ഡെപ്യൂട്ടി കമീഷണറുടെ കീഴിലാണ് ഈ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികളിൽനിന്ന് ഒരു ശതമാനം സേവന ഫീസ് ഈടാക്കുന്നു. നിശ്ചിത തീയതി (മാർച്ച് 2028) വരെ എല്ലാ ജില്ലകളിലും സമാന സൊസൈറ്റികൾ വേണമെന്ന് ഉപസമിതി ശിപാർശ ചെയ്തിട്ടുണ്ട്. കർണാടക ഔട്ട്‌സോഴ്‌സ്ഡ് എംപ്ലോയീസ് (റെഗുലേഷൻ, പ്ലേസ്‌മെന്റ് ആൻഡ് വെൽഫെയർ) ബിൽ 2025 അവതരിപ്പിക്കാൻ ഉപസമിതി ശിപാർശ ചെയ്തിട്ടുണ്ട്. അടുത്ത മന്ത്രിസഭ യോഗത്തിൽ ഇത് ചർച്ച ചെയ്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.