ബംഗളൂരു: നന്ദിനി പാൽ ഉൽപന്നത്തിനെതിരെ സോഷ്യൽ മീഡിയയിൽ അപവാദ പ്രചാരണം നടത്തുകയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി ബംഗളൂരു സ്വദേശിയായ ത്വഗ് രോഗ വിദഗ്ധ ശരണ്യ പത്മക്കെതിരെ പൊലീസ് കേസെടുത്തു.
നന്ദിനി ബ്രാന്‍ഡ് ഉടമയും കർണാടക മിൽക്ക് ഫെഡറേഷനിലെ ഉദ്യോഗസ്ഥയുമായ ആർ. പത്മാവതിയുടെ പരാതിയിലാണ് കേസ്. ക്രീം ബൺ, സ്ട്രോബെറി ഫ്ലേവർ ചെയ്ത പാൽ, മറ്റ് പാനീയങ്ങൾ തുടങ്ങി നന്ദിനി ഉൽപന്നങ്ങൾ വിഷാംശമുള്ളതും രാസവസ്തുക്കൾ അടങ്ങിയതുമാണെന്നും അവ ദിവസവും കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നും അവകാശപ്പെടുന്ന റീലുകൾ ഫെബ്രുവരി എട്ടിന് പത്മ സാമൂഹിക മാധ്യമത്തില്‍ അപ്‌ലോഡ് ചെയ്തതായി പരാതിയിൽ പറയുന്നു. കൂടാതെ, സ്ട്രോബെറി രുചിയുള്ള പാലിൽ സ്ട്രോബെറി അടങ്ങിയിട്ടില്ലെന്നും കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവുമാണെന്നും ശരണ്യ ആരോപിച്ചു.
കെ.എം.എഫ് എല്ലാ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങളും എഫ്.എസ്.എസ്.എ.ഐയുടെ നിര്‍ദേശങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് നന്ദിനി ഫെബ്രുവരി 18ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. നന്ദിനി പാലും പാലുൽപന്നങ്ങളും ഉപഭോഗത്തിന് പൂർണമായും സുരക്ഷിതമാണെന്നും ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അവര്‍ ഉറപ്പുനൽകി. അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.