എച്ച്.ഡി. ദേവഗൗഡ
ബംഗളൂരു: ബിഡദിയിലെ നിർദിഷ്ട എ.ഐ-പവർഡ് ഇന്റഗ്രേറ്റഡ് ടൗൺഷിപ് പദ്ധതി ഉപേക്ഷിക്കണമെന്ന് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ കർണാടക സർക്കാറിനോട് ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കൽ നടപടി ആയിരക്കണക്കിന് കർഷകരുടെ ഉപജീവനമാർഗം തകർക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫലഭൂയിഷ്ഠമായ കാർഷിക ഭൂമി ഏറ്റെടുക്കുന്നതിനുപകരം നഗരവികസനത്തിന് മതിയായ ബദൽ ഭൂമി ലഭ്യമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിങ്കളാഴ്ച പ്രദേശത്തെ സ്ത്രീകള്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ചൂലുമായി പ്രതിഷേധം സംഘടിപ്പിക്കുകയും ഔദ്യോഗിക വാഹനങ്ങളെയും ഉദ്യോഗസ്ഥരെ തടയുകയും ചെയ്തിരുന്നു. ഇതിനെ തുടന്ന് ഭൂമി സർവേ താൽക്കാലികമായി നിർത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ടൗൺഷിപ് പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൃഷിയും ക്ഷീരവികസനവുമാണ് ഗ്രാമീണരുടെ ജീവിതോപാധി. പല കുടുംബങ്ങൾക്കും ഉപജീവനത്തിനായി പൂർവിക സ്വത്തായി ലഭിച്ച കൃഷി ഭൂമിയുടെ ചെറിയ ഭാഗങ്ങൾ മാത്രമേ ഉള്ളൂ. മറ്റ് മാർഗങ്ങളൊന്നുമില്ലെന്നും ഗൗഡ പറഞ്ഞു. ഉപജീവനത്തിനായി അവർക്ക് ബംഗളൂരുവിലേക്ക് വരാൻ കഴിയില്ല.
ഭാവിയിലെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് കോൺഗ്രസിന് സാമ്പത്തിക സ്രോതസ്സുകൾ സൃഷ്ടിക്കുക എന്നതാണ് ടൗൺഷിപ് പദ്ധതി ലക്ഷ്യമിടുന്നതെന്നും ദേവഗൗഡ ആരോപിച്ചു. പ്രതിഷേധിക്കുന്ന കർഷകർക്ക് ശക്തമായ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. കർഷകരെ ദ്രോഹിക്കുന്ന തെറ്റായ നടപടികൾ സർക്കാർ സ്വീകരിക്കുകയാണെങ്കില്‍ തുടർന്നും പോരാടും. സംസ്ഥാനത്ത് മഴക്കുറവും അധിക മഴയും മൂലമുണ്ടായ വിളനാശം സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന സർക്കാർ പ്രതികരിക്കുന്നില്ല.
ശരിയായ രീതിയില്‍ സർവേകൾ നടത്തി കേന്ദ്രത്തിന് വസ്തുതാ റിപ്പോർട്ടുകൾ സമർപ്പിക്കുകയും ദുരിതബാധിത കർഷകർക്ക് ദുരിതാശ്വാസ ഫണ്ട് അനുവദിക്കുകയും ചെയ്യണം. രാമനഗര താലൂക്കിലെ ഒമ്പത് ഗ്രാമങ്ങളിലായി 7,404 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതാണ് ടൗൺഷിപ്പ് പദ്ധതിയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കർഷകരുടെ പ്രതിഷേധങ്ങൾക്കിടയിലും ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തെ അടിസ്ഥാനമാക്കിയായിരിക്കും പദ്ധതി നടപ്പാക്കുക. ഒരു ഏക്കറിന് 9,693 ചതുരശ്രയടി ഭൂമി അല്ലെങ്കിൽ തതുല്യമായ മൂല്യം സർക്കാർ വാഗ്ദാനം ചെയ്യുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.