മനോജ് കുമാര്‍ മീണ
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്ന് മണ്ഡലങ്ങളിലേതൊഴിച്ച് സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പ് കമീഷണര്‍ പ്രസിദ്ധീകരിച്ചു. 5.05 കോടി വോട്ടര്‍മാരാണ് അന്തിമപട്ടികയിലുള്ളത്.ആകെയുള്ള 224 നിയമസഭാമണ്ഡലങ്ങളിൽ ബംഗളൂരു അര്‍ബനിലെ ചിക്‌പേട്ട്, ശിവാജി നഗര്‍, മഹാദേവപുര എന്നീ മണ്ഡലങ്ങളിലെ വിവരങ്ങൾ ഒഴികെയാണിത്. ഈ മണ്ഡലങ്ങളിൽ ‘ഷിലുമെ’ എന്ന സ്വകാര്യസ്ഥാപനം വോട്ടര്‍മാരുടെ വിവരം ചോര്‍ത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ നടന്നുവരുന്നതിനാലാണ് ഇവിടങ്ങളിലെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ വൈകുന്നത്. ബംഗളൂരുവിലെ ഈ മൂന്നുമണ്ഡലങ്ങളിലെ വോട്ടര്‍പട്ടിക സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം 15ന് ലഭിക്കുമെന്നും അതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ മനോജ് കുമാര്‍ മീണ പറഞ്ഞു. വോട്ടര്‍മാരുടെ വിവരങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അന്തിമപട്ടിക വന്നപ്പോൾ കരടുപട്ടികയില്‍ നിന്ന് 6,18,965 പേരെ ഒഴിവാക്കുകയും 12,31,540 പേരെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. 5,05,48,553 വോട്ടര്‍മാരില്‍ 2,50,92,726 പേരും വനിതകളാണ്. ഭിന്നലിംഗത്തില്‍ പെട്ട 4,502 പേരാണ് വോട്ടര്‍പട്ടികയിലുള്ളത്.
ഉഡുപ്പി, ദക്ഷിണ കന്നഡ, റായ്ചൂര്‍, രാമനഗര, ബെല്ലാരി, കുടക്, ചാമരാജനഗര്‍, ശിവമൊഗ്ഗ എന്നിവയുള്‍പ്പെടെയുള്ള 17 ഡിവിഷനുകളില്‍ പുരുഷവോട്ടര്‍മാരെക്കാള്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണമാണ് കൂടുതല്‍. ആദിവാസി വിഭാഗങ്ങളില്‍പെട്ട 30,517 പേരെ ഇത്തവണ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു.
ആദിവാസി വിഭാഗത്തില്‍പെട്ടവരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിനായി കുടക്, ചാമരാജ് നഗര്‍, ഉഡുപ്പി, ദക്ഷിണ കന്നഡ, മൈസൂരു എന്നിവിടങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ പറഞ്ഞു. 221 നിയോജക മണ്ഡലങ്ങളിലായി 57,338 പോളിങ് സ്‌റ്റേഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.