വെള്ളമുണ്ട: പീച്ചങ്കോട് അടച്ചിട്ട വീട്ടിൽ മോഷണം. ജില്ല ക്രൈംബ്രാഞ്ച് ഓഫിസിലെ ഡ്രൈവറായ സി.എസ്. സിറാജിെൻറ പീച്ചങ്കോട് പെട്രോൾ പമ്പിന് സമീപത്തെ വാടക വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. പാദസരം, കമ്മലുകൾ ഉൾപ്പെട്ട 10 പവൻ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള രണ്ടു റാഡോ വാച്ചുകളും മോഷണം പോയി. പൊലീസ് അന്വേഷണം ഊർജിതമാക്കി.
ശനിയാഴ്ച സിറാജും കുടുംബവും ഭാര്യവീട്ടിൽ പോയതിനാൽ രാത്രി വീട്ടിൽ ആളുണ്ടായിരുന്നില്ല. വീടിെൻറ മുൻഭാഗത്തെ വാതിൽ കുത്തിപ്പൊളിക്കാൻ ശ്രമം നടന്നതായി കണ്ട അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സ്വർണവും വാച്ചുകളും നഷ്ടപ്പെട്ട വിവരം അറിയുന്നത്. മുൻഭാഗത്തെ വാതിലിെൻറ പൂട്ട് പൊട്ടിക്കാൻ കഴിയാതെ വന്ന മോഷ്ടാക്കൾ വീടിെൻറ ഓടിളക്കി മാറ്റിയാണ് അകത്തു കടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും വാച്ചുകളും എടുത്ത് വീടിെൻറ പിൻഭാഗത്തെ വാതിൽ തുറന്ന് രക്ഷപ്പെടുകയായിരുന്നു.
മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രൻ, വെള്ളമുണ്ട സി.ഐ എം.എ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. മഴയായതിനാൽ പൊലീസ് നായക്ക് ഒരു തെളിവും കണ്ടെത്താനായില്ല.
ഏതാണ്ട് ഒന്നര വർഷം മുമ്പ് ഈ വീടിന് സമീപം മാനന്തവാടി താലൂക്ക് ഓഫിസിലെ ജീവനക്കാരനായ രാജേഷിെൻറ വീട്ടിൽനിന്നു ആളില്ലാത്ത സമയം സമാന രീതിയിൽ മോഷണം നടന്നിരുന്നു. അന്നും സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും മോഷണം പോയിരുന്നു. ഇതും തെളിയാതെ കിടക്കുകയാണ്. വെള്ളമുണ്ട സി.ഐക്കാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.