സുല്‍ത്താന്‍ ബത്തേരി: ഇത്തവണ കാലവര്‍ഷം തുടങ്ങിയിട്ട് ഏറ്റവും കുറവ് മഴ പെയ്തത് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തിരുന്ന വയനാട്ടിലാണ്. ജൂണ്‍ ഒന്നുമുതല്‍ തിരുവനന്തപുരം, കൊല്ലം തുടങ്ങിയ തെക്കന്‍ജില്ലകളില്‍ 50 മില്ലി മീറ്ററിന് മുകളില്‍ മഴ ലഭിച്ചപ്പോള്‍ 7.6 മില്ലി മീറ്റര്‍ മാത്രമാണ് വയനാട്ടില്‍ ലഭിച്ചത്. ജൂണ്‍ ഒന്നിനുതന്നെ കാലവര്‍ഷം ശക്തമാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. മറ്റു ജില്ലകളില്‍ പ്രവചനങ്ങള്‍ക്കനുസരിച്ച് മഴ പെയ്തിട്ടും വയനാട്ടിലെവിടെയും കാര്യമായ മഴ പെയ്തില്ല. വയനാട് കഴിഞ്ഞാല്‍ കുറഞ്ഞ മഴ പെയ്തത് മലപ്പുറം ജില്ലയിലാണ്. ജൂണ്‍ ഒന്നുമുതല്‍തന്നെ കാലാവസ്ഥ മാറുകയും കാലവര്ഷത്തിെൻറ ലക്ഷണങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍, അന്തരീക്ഷം മൂടി നില്‍ക്കുന്നതല്ലാതെ കാര്യമായ മഴ പെയ്തില്ല. കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ശക്തമായ വേനല്‍മഴയാണ് ലഭിച്ചത്. ന്യൂനമര്ദമുണ്ടായതാണ് വേനല്‍മഴ ശക്തമാകാന്‍ കാരണമായത്. ചിലയിടങ്ങളില്‍ കല്ലുമഴയും പെയ്തു. കാലവര്‍ഷത്തില്‍ ശരാശരി ജില്ലയില്‍ ലഭിക്കേണ്ടത് 1400 മില്ലി മീറ്റര്‍ മഴയാണ്. വേനല്‍മഴയും കാലവര്‍ഷവും കൂടി 2000 മില്ലിമീറ്റര്‍ മഴയാണ് സാധാരണഗതിയില്‍ ലഭിക്കേണ്ടത്. ഈ വര്‍ഷം 2000 മില്ലി മീറ്റര്‍ മഴ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം വേനല്‍മഴയും കാലവര്‍ഷവും കൂടി 1138 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. 56 ശതമാനം മഴമാത്രമേ കഴിഞ്ഞവര്‍ഷം ലഭിച്ചിരുന്നുള്ളൂ. മഴക്കുറവ് മൂലം ഡിസംബറോടെതന്നെ ജില്ലയിലെ പല കിണറുകളും ജലസ്രോതസ്സുകളും വറ്റി. വല്ലപ്പോഴും മഴ പെയ്യുമ്പോള്‍ പരമാവധി വെള്ളം ശേഖരിച്ചുവെക്കുകയാണ് പല വീടുകളിലും ചെയ്യുന്നത്. മഴ പെയ്ത് ജലസ്രോതസ്സുകളില്‍ വെള്ളം നിറയാതെ മുന്നോട്ടുപോകാന്‍ സാധിക്കാത്ത സ്ഥിതി പല പ്രദേശങ്ങളിലുമുണ്ട്. നൂല്‍മഴയും കോടമഞ്ഞും തണുപ്പും വീട്ടുമാറാത്ത വയനാട്ടിലെ കാലാവസ്ഥവ്യതിയാനം ഭീതി ജനിപ്പിക്കുന്നതാണ്. അതേസമയം, വൈകിയാണെങ്കിലും മഴ ശക്തി പ്രാപിക്കുമെന്നു തന്നെയാണ് അമ്പലവയല്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.