വീണ്ടും തെരുവുനായുടെ ആക്രമണം: വിദ്യാര്‍ഥിനിയുടെ കാല്‍പാദം കടിച്ചുകീറി

മാനന്തവാടി: നായുടെ ആക്രമണത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ കാലിന് പരിക്കേറ്റു. കല്ലുമൊട്ടന്‍കുന്ന് ബീന നിവാസില്‍ മഹേഷിന്‍െറ മകളും കണിയാരം സെന്‍റ് ജോസഫ്സ് ടി.ടി.ഐ ആറാംതരം വിദ്യാര്‍ഥിനിയുമായ പൂജ (11)യെയാണ് ശനിയാഴ്ച രാവിലെ ഗ്യാസ് ഏജന്‍സി റോഡില്‍വെച്ച് നായ് ആക്രമിച്ചത്. മഹേഷിന്‍െറ കൂടെ സ്കൂട്ടറില്‍ കയറുന്നതിനിടെയാണ് നായ് കടിച്ചത്. തുടര്‍ന്ന് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലതുകാല്‍ പാദത്തിന്‍െറ കഷണം കടിച്ചെടുക്കുകയായിരുന്നു. തെരുവുനായോ വളര്‍ത്തുനായോ ആണ് കടിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. കുറച്ചുകാലത്തെ ഇടവേളക്ക് ശേഷം മാനന്തവാടി ടൗണില്‍ വീണ്ടും നായുടെ ആക്രമണം രൂക്ഷമായിരിക്കുകയാണ്. രണ്ടുദിവസം മുമ്പ് എരുമത്തെരുവ് സ്വദേശി എടത്തില്‍ പുളിക്കണ്ടി ആഷിഖിനും അയല്‍വാസി സെല്‍മക്കും നായുടെ കടിയേറ്റിരുന്നു. സെല്‍മയെ നായ് ആക്രമിക്കുന്നതുകണ്ട് രക്ഷിക്കാന്‍ ശ്രമിക്കവെയാണ് ആഷിഖിന് കടിയേറ്റത്. സെല്‍മ ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടെങ്കിലും ഗുരുതര മുറിവേറ്റ ആഷിഖ് ഇപ്പോഴും ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.