ഇല്ലായ്മകളില്‍ നൊന്തുനീറി നാലുസെന്‍റ് കോളനികളിലെ ജീവിതം

തരിയോട്: പടിഞ്ഞാറത്തറ പഞ്ചായത്തിലെ നാലുസെന്‍റ് കോളനികളിലെ കുടുംബങ്ങള്‍ ഇല്ലായ്മയുടെ ദുരിതക്കയത്തില്‍ നരകിക്കുന്നു. കല്ലുമട്ടംകുന്ന്, ബാങ്കുകുന്ന്, കേഴാട്ടുക്കുന്ന്, മഠത്തുംകുനി, വലിയ നരിപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ മൂന്ന്, നാല് സെന്‍റ് കോളനികളിലാണ് അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതമൂലം ബുദ്ധിമുട്ട് പേറുന്നത്. പഞ്ചായത്തില്‍ ഭൂരിഭാഗവും സര്‍ക്കാറിന്‍െറ അധീനതയിലുള്ള സ്ഥലത്താണ് കോളനികള്‍ സ്ഥിതിചെയ്യുന്നത്. വര്‍ഷങ്ങളായി പട്ടയംവാങ്ങി നല്‍കാമെന്ന വാഗ്ദാനമുണ്ടായെങ്കിലും നടപടികളൊന്നുമായില്ളെന്ന് കോളനിവാസികള്‍ പറയുന്നു. പട്ടയം ലഭിക്കാത്തതുമൂലം കൈവശഭൂമിയില്‍ കരമൊടുക്കാന്‍ കഴിയുന്നില്ല. ഇതിനാല്‍ സര്‍ക്കാര്‍ ധനസഹായമോ ബാങ്ക്വായ്പയോ നേടി വീടുകള്‍ പുതുക്കാനോ സ്വയംതൊഴില്‍ കണ്ടത്തൊനോ കോളനിവാസികള്‍ക്ക് സാധിക്കുന്നുമില്ല. 22 വര്‍ഷത്തോളമായി 100ലധികം കുടുംബങ്ങളാണ് നാലുസെന്‍റ് കോളനികളിലായി ജീവിക്കുന്നത്. ലക്ഷംവീട് കോളനികള്‍, പട്ടികജാതി കോളനികള്‍ തുടങ്ങി ഭൂരിപക്ഷം കോളനികള്‍ക്കും പട്ടയം ലഭിച്ചുകഴിഞ്ഞതിനാല്‍ വലിയ ബുദ്ധിമുട്ടില്ല. നാലുസെന്‍റ് കോളനികള്‍ക്ക് പട്ടയം ലഭിക്കാത്ത പ്രശ്നം പലതവണ താലൂക്ക് സഭയില്‍ ഉന്നയിച്ചിരുന്നെങ്കിലും ഒരു നീക്കവും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഭൂരിഭാഗം കോളനികളിലും കുടിവെള്ള പ്രശ്നം അതിരൂക്ഷമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് നടപ്പാക്കിയ പല പദ്ധതികളും നോക്കുകുത്തിയാവുകയാണ്. ചുരുക്കം ചില വീട്ടുകാര്‍ക്ക് സ്വന്തമായി കിണറുണ്ടെങ്കിലും ഭൂരിഭാഗം പേരും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ജലവിഭവ വകുപ്പിന്‍െറ പൈപ്പുകളെയാണ്. നിരവധിതവണ ഈ ആവശ്യവുമായി ഓഫിസുകള്‍ കയറിയിറങ്ങിയതായി നാട്ടുകാര്‍ പറയുന്നു. താമസിക്കുന്ന സ്ഥലത്തിന്‍െറ ആധാരമോ അധികാരമോ കൈയിലില്ലാതെ ഫലത്തില്‍ പുറമ്പോക്കിലല്ളെങ്കിലും അത്രതന്നെ ദുരിതമാര്‍ന്ന ജീവിതമാണ് നാലുസെന്‍റ് കോളനികളിലേത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.