വെള്ളമുണ്ട: ബാണാസുര മലനിരകളിലെ നീര്‍ച്ചാലുകളില്‍ തടയണ നിര്‍മിച്ച് വന്‍കിട തോട്ടമുടമകള്‍ ജലമൂറ്റുന്നതായി പരാതി. നിരവധി കുടിവെള്ള പദ്ധതികളെ ബാധിക്കുന്ന തരത്തിലാണ് ജലചൂഷണം. പുളിഞ്ഞാല്‍, മംഗലശ്ശേരി, നാരോക്കടവ് മലനിരകളിലാണ് കല്ലാംതോടുകളില്‍ താല്‍ക്കാലികമായി തടയണ കെട്ടി വലിയ പൈപ്പുകള്‍ സ്ഥാപിച്ച് ജലം ഊറ്റുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ തോട്ടമുടമകളില്‍ ചിലര്‍ തോട്ടം നനക്കാനും വാഴകൃഷി നനക്കാനുമാണ് വ്യാപകമായി ജലം എടുക്കുന്നത്. നീരുറവ തുടങ്ങുന്ന സ്ഥലത്തുനിന്ന് തുടങ്ങി വെള്ളമുണ്ട മുഴുവന്‍ ഭാഗങ്ങളിലും നിരവധി പൈപ്പുകളാണ് സ്ഥാപിച്ചിരിക്കുന്നത്. രാപ്പകല്‍ വ്യത്യാസമില്ലാതെ ജലം എടുക്കുന്നതിനാല്‍ പ്രദേശത്തെ ആദിവാസികളടക്കം കുടിവെള്ളം പോലുമില്ലാതെ പ്രയാസത്തിലാണ്. മംഗലശ്ശേരി, പിലാച്ചാല്‍, പുളിഞ്ഞാല്‍, നെല്ലിക്കച്ചാല്‍ തുടങ്ങി ആദിവാസി കോളനികളെല്ലാം വരള്‍ച്ചയുടെ വക്കിലാണ്. മലമുകളിലെ നീര്‍ച്ചാലുകളില്‍നിന്നുള്ള ജലമായിരുന്നു ഇവരുടെ ഏക ആശ്രയം. ഈ വെള്ളമാണ് വാഴത്തോട്ടം നനക്കാന്‍ തിരിച്ചുവിടുന്നതിലൂടെ ഇല്ലാതാവുന്നത്. നീര്‍ച്ചാലിനെ ആശ്രയിച്ച് നിര്‍മിച്ച തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തുകളിലെ ആയിരത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് ആശ്രയമായിരുന്ന പുളിഞ്ഞാല്‍ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനത്തെയും ഇത് ബാധിക്കുകയാണ്. പലപ്പോഴും ആദിവാസികളും തോട്ടമുടമകളും വെള്ളത്തിനെ ചൊല്ലി തര്‍ക്കമുണ്ടാവാറുണ്ട്. അനധികൃത ജലചൂഷണത്തിനെതിരെ നിരവധി പരാതികളുണ്ടായിട്ടും നടപടികളില്ളെന്നും ആദിവാസികള്‍ പറയുന്നു. തോട്ടമുടമകളെ സഹായിക്കുന്ന നിലപാടാണത്രെ അധികൃതരില്‍നിന്ന് ഉണ്ടാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.