ബത്തേരി–മാനന്തവാടി റൂട്ട്; പഴയ തീരുമാനം കെ.എസ്.ആര്‍.ടി.സിക്ക് വിനയായി

പനമരം: സുല്‍ത്താന്‍ ബത്തേരി- കേണിച്ചിറ- മാനന്തവാടി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി അധികൃതരുടെ പഴയ നിലപാടുകള്‍ അവര്‍ക്ക് വിനയാകുന്നു. ഒരു കാലത്ത് തങ്ങളുടെ കുത്തകയായിരുന്ന റൂട്ട് സ്വകാര്യ ബസുകള്‍ക്ക് വിട്ടുകൊടുത്തത് അധികാരികള്‍ തന്നെയാണ്. പഴയ കുത്തക തിരിച്ചുപിടിക്കാനുള്ള കെ.എസ്.ആര്‍.ടി.സി അധികൃതരുടെ ശ്രമമാണ് ഇപ്പോള്‍ സംഘര്‍ഷങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കുന്നത്. കാല്‍നൂറ്റാണ്ട് മുമ്പ് കെ.എസ്.ആര്‍.ടി.സി മാത്രമായിരുന്നു ബത്തേരി- കേണിച്ചിറ- നടവയല്‍- മാനന്തവാടി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. സ്വകാര്യ ബസുകള്‍ ഒന്നൊന്നായി വരാന്‍ തുടങ്ങിയതോടെ കെ.എസ്.ആര്‍.ടി.സി ഓരോന്നായി പിന്‍വലിക്കാനും തുടങ്ങി. കെ.എസ്.ആര്‍.ടി.സിയുടെ പിന്മാറ്റത്തില്‍ ഉദ്യോഗസ്ഥരും യൂനിയന്‍ നേതാക്കളും നേട്ടമുണ്ടാക്കിതായി ആക്ഷേപമുണ്ട്. പതുക്കപ്പതുക്കെ റൂട്ട് സ്വകാര്യ ബസുകള്‍ കുത്തകയാക്കിയതോടെ കെ.എസ്.ആര്‍.ടി.സി പൂര്‍ണമായും പിന്‍വാങ്ങി. പതിനഞ്ചും ഇരുപതും മിനിറ്റ് ഇടവിട്ട് സ്വകാര്യ ബസുകള്‍ ഓടിയതോടെ യാത്രക്കാര്‍ക്കും സൗകര്യമായി. എന്നാല്‍, മൂന്ന് മാസം മുമ്പ് കെ.എസ്.ആര്‍.ടി.സി പത്ത് ബസുകളുമായി രംഗത്തിറങ്ങിയതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. ബസുകള്‍ സമയം തെറ്റിച്ച് മത്സരിച്ചോടാന്‍ തുടങ്ങിതോടെ ഈ റൂട്ടില്‍ യാത്രചെയ്യാന്‍ ജീവന്‍ പണയപ്പെടുത്തേണ്ട സ്ഥിതിയായി. സ്വകാര്യ ബസാണോ കെ.എസ്.ആര്‍.ടി.സിയാണോ സമയം തെറ്റിക്കുന്നതെന്ന കാര്യത്തില്‍ യാത്രക്കാര്‍ക്ക് ഒരു പിടിയും ഉണ്ടായില്ല. പാസഞ്ചേഴ്സ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ യാത്രക്കാര്‍ കേണിച്ചിറയില്‍ സംഘടിച്ച് സ്വകാര്യ ബസുകള്‍ക്കെതിരെ തിരിഞ്ഞതോടെ മിന്നല്‍ പണിമുടക്കുകളും കലക്ടറുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകളും നിരവധി നടന്നു. ഈയൊരു സ്ഥിതിക്ക് മാറ്റമുണ്ടായിട്ടില്ളെന്നതാണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. സ്വകാര്യ ബസുകള്‍ മാത്രമായിരുന്നപ്പോഴും റൂട്ടില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. വൈകിയോട്ടവും തിടുക്കവും യാത്രക്കാരോടുള്ള ചില തൊഴിലാളികളുടെ പരുക്കന്‍ പെരുമാറ്റവും റൂട്ടില്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ ശക്തമാകാന്‍ കാരണമായി. കെ.എസ്.ആര്‍.ടി.സി സര്‍വിസിന് ഹൈകോടതിയുടെ പിന്തുണ ലഭിക്കാന്‍ ഇടയാക്കിയത് പാസഞ്ചേഴ്സ് അസോസിയേഷന്‍ രംഗത്തിറങ്ങിയതുകൊണ്ടാണ്. ഈയൊരവസ്ഥയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസ് പെട്ടെന്ന് പിന്‍വലിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ മത്സരയോട്ടം ഇനിയും ഉണ്ടാകുമെന്ന് യാത്രക്കാര്‍ പറയന്നു. കേണിച്ചിറയിലെ പൊലീസ് എയ്ഡ് പോസ്റ്റിലെ പഞ്ചിങ് കാര്യക്ഷമമല്ളെന്നാണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. എല്ലാ ബസുകളും കൃത്യസമയം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാലെ അനിഷ്ടസംഭവങ്ങള്‍ ഇനിയെങ്കിലും ഒഴിവാകൂ. സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ജങ്ഷന്‍, പനമരം ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ബസുകള്‍ കൃത്യസമയം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്. റൂട്ടിലെ പ്രശ്നം ജില്ലയെ മൊത്തം ബാധിക്കുന്ന അവസ്ഥയാണ് രൂപപ്പെട്ടിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.