നാരങ്ങാകുന്ന് ഏകാധ്യാപക വിദ്യാലയം: നേട്ടങ്ങള്‍ ഏറെ, പരിമിതികള്‍ അതിലേറെ

മാനന്തവാടി: ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാനും കൊഴിഞ്ഞ് പോക്ക് തടയാനും ലക്ഷ്യമിട്ട് ഒന്നര പതിറ്റാണ്ട് മുമ്പ് ആരംഭിച്ച തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം രണ്ടാം ഗേറ്റ് നാരങ്ങാകുന്ന് ഏകാധ്യാപക വിദ്യാലയത്തിന് നേട്ടങ്ങള്‍ ഏറെയുള്ളതോടൊപ്പം പരിമിതികളില്‍ വീര്‍പ്പുമുട്ടുകയും ചെയ്യുന്നു. 2001ല്‍ മണ്ണുണ്ടി കോളനിയിലാണ് അധ്യാപികയായ സെലിന്‍ ആന്‍റണിയുടെ നേതൃത്വത്തില്‍ വിദ്യാലയം ആരംഭിച്ചത്. 16 കുട്ടികള്‍ ആണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. 2006ല്‍ നാരങ്ങാകുന്ന് കോളനിയിലെ മാതന്‍ നല്‍കിയ മൂന്ന് സെന്‍റ് സ്ഥലത്തേക്ക് ഷെഡ് വച്ച് മാറിയത്. അതേ വര്‍ഷം ബ്ളോക്ക് പഞ്ചായത്ത് കെട്ടിട നിര്‍മ്മാണത്തിന് തുക അനുവദിച്ചു. 2008ല്‍ അടുക്കള, ക്ളാസ് മുറി ഉള്‍പ്പെടെയുള്ള മനോഹരമായ കെട്ടിടം നിര്‍മിച്ച് ക്ളാസുകള്‍ ആരംഭിച്ചു. ഇവിടെനിന്ന് പഠിച്ചിറങ്ങിയ കുട്ടികള്‍ നേട്ടത്തിന്‍െറ നെറുകയിലാണ്. കാട്ടുനായ്ക്ക വിഭാഗത്തില്‍പെട്ട റാണി ടി.ടി.സി പഠനം പൂര്‍ത്തിയാക്കി. കണിയാമ്പറ്റയില്‍ 10ാം ക്ളാസില്‍ പഠിക്കുന്ന സജിത കായികരംഗത്ത് സംസ്ഥാനതലത്തില്‍ നേട്ടങ്ങള്‍ കൊയ്തുകൊണ്ടിരിക്കുകയാണ്. ഈ കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടിയ പ്രവീണ ഈ വിദ്യാലയത്തിന്‍െറ അഭിമാനമാണ്. മറ്റു വിദ്യാര്‍ഥികളായ ശ്രീലക്ഷ്മി, സജിത, അനിത, അശ്വതി, മഞ്ജു, മനു, പ്രദീഷ് എന്നിവരും ഉന്നത വിജയം നേടി. നേട്ടങ്ങള്‍ ഏറെ ഉണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ നൂറ്റാണ്ടുകള്‍ പിന്നിലാണ് ഈ സ്ഥാപനം. വൈദ്യുതി, കുടിവെള്ളം, റോഡ് എന്നീ സൗകര്യങ്ങള്‍ ഒന്നുംതന്നെ ഈ വിദ്യാലയത്തിനില്ല. കോളനിയിലേക്ക് ജലനിധി പദ്ധതി പ്രകാരം എത്തുന്ന വെള്ളമാണ് ഇവര്‍ക്കാശ്രയം. ഇതാകട്ടെ, പലപ്പോഴും ലഭിക്കാറുമില്ല. ഈ സന്ദര്‍ഭങ്ങളില്‍ കോളനിയിലെ കുടിവെള്ളമാണ് ആശ്രയിക്കുന്നത്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനായി അരി സൗജന്യമായി സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും കറി, പാല്‍, മുട്ട എന്നിവക്ക് ഒരു കുട്ടിക്ക് അഞ്ചു രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ഇത് അപര്യാപ്തമാണ്. വിറകിനുപോലും പണം കണ്ടെത്തേണ്ട സ്ഥിതിയാണ്. ആയക്ക് ദിനംപ്രതി 350രൂപ വേതനം ലഭിക്കുമ്പോള്‍ ടീച്ചര്‍ക്ക് പ്രതിമാസം 5000 രൂപ മാത്രമാണ് ലഭിക്കുന്നത്. 10,000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. നാലു മാസമായി ലഭിച്ചുകൊണ്ടിരുന്ന വേതനവും കുടിശ്ശികയാണ്. നിലവില്‍ ഒമ്പതു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 18 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എല്‍.പി സ്കൂള്‍ ആയി ഉയര്‍ത്തി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് പി.ടി.എയുടെ ആവശ്യം. അതിന് തയാറല്ളെങ്കില്‍ ജീവനക്കാര്‍ക്ക് ജോലി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.