മാനന്തവാടി: വെണ്‍മണി സ്വദേശിയെ അജ്ഞാത സംഘം കെട്ടിയിട്ടു മര്‍ദിച്ചതായി പരാതി. മലങ്കര കത്തോലിക്ക പള്ളിക്കു സമീപം താമസിക്കുന്ന തറയില്‍ ഷാജനെ (46) തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കയറുകൊണ്ട് കൈയും കാലും കെട്ടിയിട്ടു മര്‍ദിച്ചെന്നാണ് പരാതി. ചൊവ്വാഴ്ച രാത്രി 7.30ഓടെ തവിഞ്ഞാല്‍ 43 വെണ്‍മണി റോഡിലായിരുന്നു സംഭവം. റോഡു പണി നടക്കുന്നതിനാല്‍ വാഹനങ്ങള്‍ പോവാത്തതിനാല്‍ വിജനമായിരുന്നു റോഡ്. ഭക്ഷണസാധനം ചോദിച്ചത്തെിയ രണ്ടു പേര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഘത്തില്‍ ഏഴോളം പേരുണ്ടായിരുന്നത്രെ. ഭക്ഷണങ്ങളൊന്നും ഇല്ളെന്നറിയിച്ച ഷാജന്‍ പേടിമൂലം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് കെട്ടിയിട്ട് മര്‍ദിച്ചത്. റോഡരികില്‍ കയര്‍ കൊണ്ട് കെട്ടിയിട്ട നിലയില്‍ കണ്ട ഷാജനെ സമീപവാസികളാണ് മോചിപ്പിച്ചത്. സംഭവമറിഞ്ഞ് മാനന്തവാടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തത്തെി പരിശോധന നടത്തി. സംഭവത്തിനു പിന്നില്‍ മാവോവാദികളോ എന്ന അന്വേഷണത്തിലാണ് പൊലീസ്. മാവോവാദികളുടെ പേരില്‍ ആരെങ്കിലും മുതലെടുപ്പ് നടത്തുന്നതാണോ എന്ന കാര്യവും അന്വേഷിക്കും. കഴിഞ്ഞ ദിവസം മാവോവാദി സംഘം എത്തിയ തവിഞ്ഞാല്‍ പഞ്ചായത്തില്‍ തന്നെയാണ് വെണ്‍മണി പ്രദേശവും. തവിഞ്ഞാല്‍ ചിറക്കര എസ്റ്റേറ്റിനു സമീപത്തെ വിവിധ വീടുകളില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മാവോവാദി സംഘം എത്തി ഭക്ഷണം കഴിച്ച് ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് മടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.