അനധികൃത ഹോം സ്റ്റേകള്‍ പെരുകുന്നു: നികുതി ഇനത്തില്‍ സര്‍ക്കാറിന് നഷ്ടമാകുന്നത് ലക്ഷങ്ങള്‍

വൈത്തിരി: ജില്ലയിലെ തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്ക് ലക്ഷങ്ങളുടെ നികുതി വരുമാനം നഷ്ടമാകുംവിധം അനധികൃത ഹോം സ്റ്റേകള്‍ പെരുകുന്നു. വൈത്തിരി, ബത്തേരി, മാനന്തവാടി തുടങ്ങിയ താലൂക്കുകളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം മുന്‍നിര്‍ത്തിയാണ് ഹോം സ്റ്റേ സമ്പ്രദായത്തിന് തുടക്കം കുറിച്ചത്. രണ്ടു മുതല്‍ നാലുവരെ മുറികളുള്ളതും കുടുംബമായി സ്ഥിരതാമസം നടത്തുന്നതുമായ വീടുകളാണ് ഇതിനായി തെരഞ്ഞെടുത്തത്. വൃത്തിയുടെയും മറ്റു സൗകര്യങ്ങളുടെയും അടിസ്ഥാനത്തില്‍ വിനോദസഞ്ചാര വകുപ്പ് ഇവക്ക് ഗ്രേഡുകളും നല്‍കും. ആര്‍ഭാട നികുതി കുറച്ച് നല്‍കി സര്‍ക്കാര്‍ പദ്ധതിക്ക് പ്രോത്സാഹനം നല്‍കിയതോടെയാണ് വന്‍കിട റിസോര്‍ട്ടുകള്‍ക്ക് ഇതിന്‍െറ സാധ്യത മനസ്സിലായത്. ഇതോടെ ചെറുകെട്ടിടങ്ങള്‍ വിലക്ക് വാങ്ങിയും വാടകക്കെടുത്തും ഹോം സ്റ്റേകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇവക്ക് ബില്ളോ, നെയിം ബോര്‍ഡോ പോലുമില്ല.ഇവിടങ്ങളില്‍ മസാജ് പാര്‍ലറുകളും നക്ഷത്രവേശ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ട്. താമസിക്കുന്നവരുടെ വിവരങ്ങള്‍ പരിതിയിലെ പൊലീസ് സ്റ്റേഷനുകളില്‍ ലഭ്യമാക്കണമെന്ന നിബന്ധനയുണ്ടെങ്കിലും ഇതു പാലിക്കാറില്ല. ഇത്തരം അനധികൃത കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും പൊലീസിനില്ല. ഇതിനാല്‍ ഉദ്യോഗസ്ഥര്‍ കോഴ കൈപ്പറ്റി അനധികൃത ഹോം സ്റ്റേകള്‍ക്ക് പ്രവര്‍ത്തന സൗകര്യമൊരുക്കുകയാണ്. പരിസ്ഥിതി ദുര്‍ബല പ്രദേശമായ വയനാട്ടിലെ ലക്കിടി അടക്കമുള്ള ഭാഗങ്ങളില്‍ ബഹുനില മന്ദിരങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുണ്ടായിരുന്നെങ്കിലും വന്‍കിട റിസോര്‍ട്ടുകാര്‍ അധികൃതരെ സ്വാധിനിച്ച് കൂടുതല്‍ ഹോം സ്റ്റേകള്‍ക്ക് അനുമതി വാങ്ങിക്കുകയാണ്. ഹോം സ്റ്റേയോടനുബന്ധിച്ച് കുടുംബമായി താമസിക്കണമെന്ന വ്യവസ്ഥ നാമമാത്ര കേന്ദ്രങ്ങളില്‍ മാത്രമാണ് പാലിക്കുന്നത്. നിലവില്‍ ലോഡ്ജുകള്‍ മാറ്റുകയാണ് ഇപ്പോഴത്തെ രീതി. എന്നാല്‍, ഹോം സ്റ്റേകളുടെ നിയമപരമായ ആനുകൂല്യം മുതലാക്കി പഞ്ചായത്തുകളില്‍നിന്ന് നികുതിയിളവ് വാങ്ങിക്കുകയും ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.