ചെതലയം: പകുതി ഭാഗം പൊളിച്ചിട്ട ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ഭാര്യയും രണ്ടു പെണ്‍കുട്ടികളുമായി ജീവിക്കുകയാണ് കാഴ്ചയില്ലാത്ത ആറാംമൈല്‍ പൊറ്റമ്മല്‍ കൃഷ്ണന്‍. ബത്തേരി ബ്ളോക് പഞ്ചായത്തില്‍ നിന്ന് വീട് പാസായതോടെയാണ് പഴയത് ഭാഗികമായി പൊളിച്ച് പുതിയ വീട് നിര്‍മിക്കാന്‍ ആരംഭിച്ചത്. എന്നാല്‍, ഇപ്പോള്‍ പുതിയതുമില്ല പഴയ വീട്ടില്‍ താമസിക്കാന്‍ സാധിക്കാന്‍ കഴിയാത്ത അവസ്ഥയുമായി. കൃഷ്ണന്‍െറ മൂത്ത കുട്ടി പ്ളസ് ടുവിലും ഇളയത് ഏഴാം ക്ളാസിലുമാണ് പഠിക്കുന്നത്. ബത്തേരി കോട്ടക്കുന്നില്‍ ലോട്ടറി വിറ്റാണ് കൃഷ്ണന്‍ജീവിക്കുന്നത്. ഭാര്യ വീട്ടുജോലിക്കു പോകുന്നുണ്ട്. ആകെ എട്ട് സെന്‍റ് സ്ഥലമാണിവര്‍ക്കുള്ളത്. ഇപ്പോള്‍ മുന്‍വശം മാത്രം പൊളിച്ച് തറ കെട്ടുകയാണ് ചെയ്തത്. എട്ടു സെന്‍റിനുള്ളില്‍ ഷെഡ് കൂടി കെട്ടാനുള്ള സ്ഥലമില്ല. ഷെഡ് കെട്ടണമെങ്കില്‍ വേറെയും പണം വേണം. ഇതേ തുടര്‍ന്നാണ് വീടിന്‍െറ മുന്‍ഭാഗം മാത്രം പൊളിച്ച് പണി ആരംഭിച്ചത്. ബാക്കി ഭാഗത്താണ് ഈ കുടുംബം താമസിക്കുന്നത്. മുന്‍വശം ഷീറ്റു കൊണ്ട് മറിച്ചിരിക്കുകയാണ്. മുന്‍ഭാഗം പൂര്‍ത്തിയാക്കിയശേഷം പിറകുവശം പൊളിച്ച് നിര്‍മിക്കാം എന്ന ധാരണയിലാണ് പണി തുടങ്ങിയത്. എന്നാല്‍, തറ പൂര്‍ണമാകാതെ പണം അനുവദിക്കില്ല എന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. തറ കെട്ടുന്നതിന് 17,500 രൂപ അനുവദിച്ചു. റോഡില്‍ നിന്ന് സാധനങ്ങള്‍ ചുമന്നുവേണം വീട്ടിലത്തെിക്കാന്‍. പകുതി തറ കെട്ടുന്നതിന് മാത്രം 36,000 രൂപ ചെലവായി. മൂന്നു ലക്ഷം രൂപയാണ് വീടിന് ലഭിക്കുക. മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നതിനാല്‍ രാത്രിയില്‍ കിടന്നുറങ്ങുന്നതും ബുദ്ധിമുട്ടായിരിക്കുകയാണ്. വീട് നിര്‍മാണം പാതിവഴിയിലായതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.