വൈത്തിരി: ദേശീയപാത 212ല്‍ വൈത്തിരിയില്‍നിന്ന് അമ്മാറയിലേക്ക് തിരിയുന്ന ഭാഗത്ത് കോഴിമാലിന്യം തള്ളി. ദിവസങ്ങള്‍ പഴക്കമുള്ള മാലിന്യമാണ് പ്ളാസ്റ്റിക് ചാക്കുകളിലാക്കി റോഡരികില്‍ നിക്ഷേപിച്ചത്. മൂക്കുപൊത്താതെ ഇതിലൂടെ സഞ്ചരിക്കാന്‍ സാധിക്കാതെയായി. പ്രദേശവാസികളുടെ പരാതിയിന്‍മേല്‍ വൈത്തിരി പൊലീസ് കേസെടുത്തു. മാലിന്യത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്ന വെള്ളം സമീപത്തെ തോടിലേക്ക് ഒഴുകി പരിസരത്തെ കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകാനും സാധ്യതയുണ്ട്. കഴിഞ്ഞ മാസം കോഴിക്കോട് ജില്ലയില്‍നിന്ന് ടിപ്പറില്‍ വയനാട് ചുരത്തില്‍ നിക്ഷേപിക്കാനായി ഭക്ഷ്യാവശിഷ്ടം കൊണ്ടുവന്നെങ്കിലും പ്രദേശവാസികളുടെ കണ്ണില്‍പെട്ടതിനാല്‍ തള്ളാനായില്ല. പിന്നീട് പൊലീസ് കേസെടുത്ത് വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. അന്യജില്ലകളില്‍നിന്ന് വയനാട്ടിലേക്ക് മാലിന്യക്കടത്ത് നടത്തുന്ന സംഘങ്ങള്‍ സജീവമാണ്. അര്‍ധരാത്രി മാത്രം ഇറങ്ങുന്ന ഇവര്‍ പൊലീസിന്‍െറയും പ്രദേശവാസികളുടെയും കണ്ണില്‍ അപൂര്‍വമായേ പെടാറുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.