മെഡി. കോളജ്: റോഡ് നിര്‍മാണം ആഗസ്റ്റ് 13ന് തുടങ്ങും

കല്‍പറ്റ: മെഡിക്കല്‍ കോളജിനോടനുബന്ധിച്ച റോഡിന്‍െറ പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ് 13ന് നടക്കുമെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. മടക്കിമല വളവില്‍നിന്ന് മെഡിക്കല്‍ കോളജ് സൈറ്റിലേക്കുള്ള 980 മീറ്റര്‍ റോഡിന്‍െറ നിര്‍മാണമാണ് ആദ്യം നടത്തുക. റോഡിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കോളജിന്‍െറ കെട്ടിടനിര്‍മാണങ്ങള്‍ക്കുള്ള സാധനങ്ങള്‍ നിര്‍ദിഷ്ട സൈറ്റില്‍ എത്തിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം ‘മാധ്യമ’ത്തോടു പറഞ്ഞു. കെട്ടിട നിര്‍മാണം തുടങ്ങണമെങ്കില്‍ ഒരു കിലോമീറ്ററോളം റോഡും 12 കള്‍വര്‍ട്ടുകളും ഒരു പാലവും നിര്‍മിക്കണം. റോഡ് ടാര്‍ ചെയ്ത് പാലം നിര്‍മാണത്തിനും കള്‍വര്‍ട്ട് നിര്‍മാണത്തിനും പതിമൂന്നര കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിട്ടുള്ളത്. ഇത് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ടാറിങ് ഉള്‍പ്പെടെ പ്രവൃത്തി ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു. റോഡിന്‍െറ പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ് 13ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുമെന്ന് എം.എല്‍.എ കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുമെന്നു പറഞ്ഞ ശശീന്ദ്രന്‍, കള്ളപ്രചാരണം നടത്തുന്ന യു.ഡി.എഫ് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജിന്‍െറ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറിയത് 2016 ഫെബ്രുവരി 11നാണ്. ആരോഗ്യവകുപ്പ് ഈ ഭൂമി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടില്ല. ഈ വസ്തുതകളെല്ലാം മറച്ചുവെച്ച് യു.ഡി.എഫ് നടത്തുന്ന തെറ്റായ പ്രചാരണം ജനങ്ങള്‍ തിരിച്ചറിയണം. വയനാട് മെഡിക്കല്‍ കോളജ് കെട്ടിടനിര്‍മാണത്തിനായി 41 കോടി രൂപ നബാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇതിനു ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മൂന്നുകോടി രൂപ ചെലവില്‍ റോഡിന്‍െറ മണ്ണ് പണിക്ക് വേണ്ടി ടെന്‍ഡര്‍ ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പ് ഭൂമി പൊതുമരാമത്തു വകുപ്പിന് കൈമാറാത്തതിനാല്‍ റോഡ് നിര്‍മാണത്തിനു കരാര്‍ ഒപ്പിട്ടു പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഈമാസം അഞ്ചിനാണ് ആരോഗ്യവകുപ്പ് പി.ഡബ്ള്യു.ഡിക്ക് 12 സെന്‍റ് ഭൂമി കൈമാറിയത്. 50 ഏക്കര്‍ ഭൂമി ഇതുവരെ കൈമാറിയിട്ടില്ല. ബജറ്റിന്‍െറ മറുപടിപ്രസംഗത്തില്‍ വയനാട് മെഡിക്കല്‍ കോളജിന് ആവശ്യമായ അധികഫണ്ട് അനുവദിക്കുമെന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.