വാകേരി കോളനിയിലെ ജീവിതം ദുരിതപൂര്‍ണം

മാനന്തവാടി: യാതൊരുവിധ അടിസ്ഥാന സൗകര്യവുമില്ലാതെ ദുരിതപൂര്‍ണമായ ജീവിതമാണ് ഒണ്ടയങ്ങാടി എടപ്പടികുന്ന് വാകേരി കോളനിവാസികളുടേത്. ഇവരെ പുനരധിവസിപ്പിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകുന്നില്ല. കാട്ടുനായ്ക്ക വിഭാഗത്തില്‍പെട്ട അഞ്ച് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവര്‍ക്ക് കുടിവെള്ളം, വൈദ്യുതി, വഴി എന്നിവയെല്ലാം ഇന്നും അന്യമാണ്. ഇപ്പോള്‍ താമസിക്കുന്ന മിച്ചഭൂമിയില്‍നിന്ന് കുറച്ചകലെ ക്വാറിക്ക് സമീപമായിരുന്നു നേരത്തേ ഇവര്‍ വര്‍ഷങ്ങളോളം താമസിച്ചിരുന്നത്. കാലപ്പഴക്കത്താലും ക്വാറിയുടെ പ്രവര്‍ത്തനങ്ങളാലും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച് വാസയോഗ്യമല്ലാതായ സാഹചര്യത്തിലാണ് ഇവര്‍ അഞ്ചുവര്‍ഷം മുമ്പ് മിച്ചഭൂമിയില്‍ ഷെഡ് കെട്ടി താമസം ആരംഭിച്ചത്. ഇതോടെ ഇവരുടെ ജീവിതം ദുരിതപൂര്‍ണമാവുകയായിരുന്നു. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കക്കൂസ് ഇല്ല. രണ്ട് കിലോമീറ്റര്‍ നടന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. സ്വകാര്യവ്യക്തിയുടെ സ്ഥലത്തുകൂടി വേണം കോളനിയിലത്തൊന്‍. സുരേഷ്, രാജു, ബാലന്‍, വെള്ളി, സീത എന്നീ കുടുംബങ്ങളിലായി കുട്ടികള്‍ ഉള്‍പ്പെടെ 30ഓളം പേരാണ് ഗത്യന്തരമില്ലാതെ ജീവിതം തള്ളിനീക്കുന്നത്. സീത കുടുംബം പുലര്‍ത്താനായി തലശ്ശേരിയില്‍ വീട്ടുജോലിക്ക് പോയിരിക്കുകയാണ്. ഇവരുടെ ഒരു വയസ്സുള്ള മകനുള്‍പ്പെടെ മൂന്ന് പിഞ്ച് കുട്ടികളെ ഭര്‍ത്താവ് അനീഷാണ് നോക്കുന്നത്. കാലവര്‍ഷം കൂടി ആരംഭിച്ചതോടെ ഇവരുടെ ദുരിതം ഇരട്ടിയായിരിക്കുകയാണ്. മഴ പെയ്യുന്നതോടെ വെള്ളം മുഴുവന്‍ ഇവരുടെ കൂരക്കുള്ളിലാണ് എത്തുന്നത്. തണുപ്പകറ്റാന്‍ പുതപ്പോ ശരിയാംവണ്ണം ധരിക്കാന്‍ വസ്ത്രങ്ങളോ ഇവര്‍ക്കില്ല. തണുപ്പ് കൂടുമ്പോള്‍ അടുപ്പില്‍ കനല്‍ ഉണ്ടാക്കി ഇതിന് ചുറ്റുമാണ് കുട്ടികളെ കിടത്തുന്നത്. ട്രൈബല്‍ പ്രമോട്ടര്‍ ഇടപെട്ട് ഷെഡുകള്‍ക്ക് മുകളില്‍ വിരിക്കാന്‍ ഷീറ്റുകള്‍ നല്‍കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡുള്ളതിനാല്‍ സൗജന്യമായി ലഭിക്കുന്ന അരി മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്ന ഏക ആനുകൂല്യം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്കൂളിലത്തൊന്‍ വഴി പോലും ഇല്ല. രോഗികളെയും മറ്റും ചുമന്നാണ് ആശുപത്രിയിലത്തെിക്കുന്നത്. ഈ കാരണം കൊണ്ടുതന്നെ കോളനിയിലെ മൂന്ന് സ്ത്രീകള്‍ ഇവിടെതന്നെ പ്രസവിക്കുകയായിരുന്നു. കാട്ടുനായ്ക്ക വിഭാഗത്തിന് കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് കോടികളുടെ പാക്കേജുകള്‍ ഉള്‍പ്പെടെ പദ്ധതികള്‍ നടപ്പാക്കിയപ്പോഴും ഈ കുടുംബങ്ങള്‍ അവഗണിക്കപ്പെടുകയായിരുന്നു. ഇനിയെങ്കിലും തങ്ങളുടെ ജീവിതസാഹചര്യം മാറ്റാനാവശ്യമായ നടപടികള്‍ അധികൃതരുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നതാണ് ഇവരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.