മാനന്തവാടി: വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യയെ അറിയുന്നതിനായുള്ള ബിജു പോള്‍ എന്ന അധ്യാപകന്‍െറ യാത്ര തുടരുകയാണ്. ചെറുകര എ.എല്‍.പി സ്കൂള്‍ അധ്യാപകനായ കാരക്കാമല പുതുശ്ശേരിയില്‍ ബിജു പോള്‍ 2000 മുതലാണ് ഇന്ത്യയുടെ ചരിത്രം തേടിയുള്ള അലച്ചില്‍ തുടങ്ങിയത്. സുഹൃത്ത് ദേവദാസിനൊപ്പം രാജസ്ഥാനിലേക്കായിരുന്നു ആദ്യ യാത്ര. പിന്നീട് ഈ കഴിഞ്ഞ അവധിക്കാലം വരെ യാത്രകള്‍ തുടര്‍ന്നു. 22 സംസ്ഥാനങ്ങളിലായി 100ഓളം ചരിത്ര പ്രാധാന്യമേറിയ സ്ഥലങ്ങള്‍ ബിജു സന്ദര്‍ശിച്ച് കഴിഞ്ഞു. സാധാരണ വിനോദ സഞ്ചാരികളില്‍ നിന്ന് വ്യത്യസ്തമായി ഒരോ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും ആ പ്രദേശത്തിന്‍െറ ചരിത്ര പശ്ചാത്തലം, സംസ്കാരം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കാറുണ്ട്. യാത്രാവിവരണ കുറിപ്പുകള്‍ 1000 പേജ് കഴിഞ്ഞു. ആദ്യഘട്ട യാത്രാവിവരണം ദേശാന്തരങ്ങള്‍ എന്ന പേരില്‍ പ്രമുഖ പുസ്തക പ്രസാധകര്‍ അടുത്തുതന്നെ പ്രസിദ്ധീകരിക്കും. ഓണം, ക്രിസ്മസ്, അവധിക്കാലത്തും വേനലവധിയിലുമാണ് ബിജു യാത്രകള്‍ നടത്താറുള്ളത്. ബസിലും, ട്രെയിനിലും, കാല്‍നടയായും, വഴിയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ അന്തിയുറങ്ങിയും ലളിതമായ രീതിയിലാണ് യാത്രകള്‍. വാഗാ അതിര്‍ത്തി, സുവര്‍ണ ക്ഷേത്രം, കശ്മീര്‍, ഉത്തരാഖണ്ഡ്, ഭൂട്ടാന്‍, ചൈന അതിര്‍ത്തി എന്നിവിടങ്ങളിലെല്ലാം ബിജു ഇതിനോടകം സന്ദര്‍ശിച്ച് കഴിഞ്ഞു. ചരിത്രത്തില്‍ ബിരുദവും ബി.എഡും കഴിഞ്ഞ ബിജു ഇന്ത്യയെ കുറിച്ചുള്ള ചരിത്രപരമായ കൗതുകങ്ങള്‍ നേരില്‍ മനസ്സിലാക്കുക എന്ന പ്രേരണയില്‍ നിന്നാണ് യാത്രകള്‍ ആരംഭിച്ചത്. കശ്മീരിലെ യാത്രക്കിടയില്‍ കാല്‍നടയായി പുരാതനമായ കോട്ട കാണാന്‍ പോയപ്പോള്‍ തീവ്രവാദികളാണെന്ന് തെറ്റിധരിച്ച സെന്യത്തിന്‍െറ വെടിവെപ്പില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത് ബിജു നടുക്കത്തോടെയാണ് ഓര്‍ക്കുന്നത്. ഒഡിഷയിലെ കുത്തിയകൊണ്ട ആദിവാസികള്‍ മണിക്കൂറുകള്‍ പ്രയത്നിച്ച് നെല്‍മണി കൊണ്ട് നിര്‍മിച്ച കുരിശ് രൂപം അപൂര്‍വ നിധിയായി ബിജു ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. അടുത്ത ഓണക്കാല അവധിക്ക് പത്തംഗ സംഘത്തോടൊപ്പം പഞ്ചാബിലേക്ക് യാത്ര നടത്താനുള്ള തയാറെടുപ്പിലാണ്. കൊമ്മയാട് സെന്‍റ് സെബാസ്റ്റ്യന്‍സ് എല്‍.പി സ്കൂള്‍ അധ്യാപികയായ ഭാര്യ ബീന, മക്കളായ പ്ളസ് വണ്‍ വിദ്യാര്‍ഥിനി സോന, ഏഴാം ക്ളാസ് വിദ്യാര്‍ഥിനി അയന എന്നിവര്‍ ബിജുവിന്‍െറ യാത്രകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു. സഹഅധ്യാപകനായ പി.യു. ജോണ്‍സണും നാലു വര്‍ഷക്കാലം ഇദ്ദേഹത്തിനൊപ്പം സഞ്ചാരസംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.