കാട്ടാനകള്‍ നാട്ടിലിറങ്ങി

പനമരം/സുല്‍ത്താന്‍ ബത്തേരി: കൈതക്കലില്‍ കാട്ടാനകള്‍ എത്തിയത് ജനത്തെ ഭീതിയിലാക്കി. ഒരു പകല്‍ മുഴുവന്‍ കാട്ടാനകള്‍ പ്രദേശത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു. ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ കൈതക്കല്‍-കൊയിലേരി റോഡില്‍ ആനകള്‍ മണിക്കൂറുകളോളം നിലയുറപ്പിച്ചതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. കൈതക്കല്‍ ഭാഗത്ത് കണ്ണാടിമുക്കില്‍ നിലയുറപ്പിച്ച കാട്ടാനകളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം രാത്രി വൈകിയും തുടരുന്നുണ്ട്. മൂന്ന് ആനകളാണ് കാടിറങ്ങിയിരിക്കുന്നത്. ഇവിടെ പൊലീസും വനപാലകരും ക്യാമ്പ് ചെയ്യുന്നുണ്ട്. കൊയിലേരി ഭാഗത്തുകൂടിയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. ശനിയാഴ്ച രാവിലെ കൈതക്കല്‍ പുത്തന്‍പുര മൂസഹാജിയുടെ തോട്ടത്തിലാണ് ആനകളെ ആദ്യം കണ്ടത്. ഒരു കൊമ്പനും രണ്ടു പിടിയാനകളുമാണ് ഉണ്ടായിരുന്നത്. ആനകളെ കാണാന്‍ ജനം കൂടിയതോടെ എന്തും സംഭവിക്കാമെന്ന സ്ഥിതിയായി. ബഹളം കേട്ട് ആനകള്‍ തോട്ടത്തിലൂടെ ഓടാന്‍ തുടങ്ങി. ബിഷര്‍ഖാന്‍, പിലാക്കണ്ടി ഇബ്രായി എന്നിവരുടെ കൃഷിയിടത്തിലത്തെിയ ആനകള്‍ ഒരുവേള ജനത്തിനുനേരെ പാഞ്ഞടുക്കുകയും ചെയ്തു. വൈകീട്ട് ആറോടെയാണ് പിലാക്കണ്ടി ഇബ്രായിയുടെ തോട്ടത്തില്‍നിന്ന് ആനകളെ പുറത്തത്തെിക്കാനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് തുടങ്ങിയത്. മാത്തൂര്‍വയല്‍-പരിയാരം- അമ്മാനി വഴിയാണ് ആനകള്‍ കൈതക്കലില്‍ എത്തിയതെന്ന് കരുതുന്നു. വന്ന വഴി തന്നെ തിരിച്ചോടിക്കാനാണ് വനംവകുപ്പ് ശ്രമം നടത്തിയത്. പ്രതികൂല കാലാവസ്ഥ കാരണം ആനകളെ തുരത്താനുള്ള ശ്രമം കുറെ സമയം നിര്‍ത്തിവെക്കേണ്ടിവന്നു. പ്രദേശവാസികളോട് ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാനന്തവാടി എം.എല്‍.എ ഒ.ആര്‍. കേളു, തഹസില്‍ദാര്‍, വനം അധികാരികള്‍ എന്നിവര്‍ രാവിലെ മുതല്‍ കൈതക്കലില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷവും കാട്ടാനകള്‍ കൈതക്കലില്‍ എത്തിയിരുന്നു. വാകേരിയില്‍ നാട്ടിലിറങ്ങിയ കാട്ടാന വീടിന്‍െറ സ്ളാബ് തകര്‍ത്തു. വാകേരി തേന്‍കുഴി വെള്ളിക്കണ്ടി വാസുവിന്‍െറ വീടിന്‍െറ സ്ളാബാണ് തകര്‍ത്തത്. ശനിയാഴ്ച രാവിലെ ആറോടെ വീടിന് പുറത്തിറങ്ങിയ വാസു തോട്ടത്തില്‍ കാട്ടായെ കണ്ട് വീടിനുള്ളില്‍ കയറി കതകടച്ചു. പിന്നാലെ എത്തിയ ആന വീട് ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഒമ്പതോടെ സ്ഥലത്തത്തെിയ കുറിച്യാട് റെയ്ഞ്ച് ഓഫിസര്‍ അജിത് കെ. രാമന്‍, കുപ്പാടി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ എ.സി. പ്രദീപന്‍ എന്നിവരടങ്ങുന്ന സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. വന്യമൃഗശല്യത്തിന് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു തടഞ്ഞുവെച്ചത്. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രുഗ്മിണി സുബ്രഹ്മണ്യന്‍െറ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. വീട്ടുടമക്ക് നഷ്ടപരിഹാരം നല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയായി. പഞ്ചായത്ത് അധികൃതര്‍ നഷ്ടം തിട്ടപ്പെടുത്തി വനംവകുപ്പിനെ അറിയിക്കും. വൈദ്യുതി വേലിയുടെ ജോലികള്‍ പത്ത് ദിവസത്തിനകം തീര്‍ക്കാനും ധാരണയായിട്ടുണ്ട്. വനാതിര്‍ത്തിയിലെ അടിക്കാടുകള്‍ വെട്ടിമാറ്റും. ആന നാട്ടിലിറങ്ങുന്നത് തടയാന്‍ നിര്‍മിച്ച കിടങ്ങ് നന്നാക്കും. പ്രദേശത്ത് വാച്ചര്‍മാരെ നിയമിക്കും. അഞ്ച് സ്ഥലങ്ങളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കും. കാട്ടാനയെ നിരീക്ഷിക്കാന്‍ പത്ത് അംഗ സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പ്രദേശത്ത് ആദിവാസി യുവാവിനെ കാട്ടാന കുത്തിക്കൊന്നിരുന്നു. വട്ടത്താനി മാരമല കോളനിയിലെ ഗോപിയാണ് കുത്തേറ്റ് മരിച്ചത്. പ്രദേശത്ത് വന്യമൃഗ ശല്യം കാരണം ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.