പോരൂര്‍ ജി.എല്‍.പി സ്കൂളിന്‍െറ രക്ഷക്ക് നാട്ടുകാര്‍ കൈകോര്‍ക്കുന്നു

തവിഞ്ഞാല്‍: പഞ്ചായത്തിലെ പോരൂര്‍ ജി.എല്‍.പി സ്കൂളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രീ പ്രൈമറി വിഭാഗമുണ്ടാകും. കഴിഞ്ഞ ദിവസം സ്കൂള്‍ ഹാളില്‍ ചേര്‍ന്ന നാട്ടുകാരുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. സ്കൂളിനെ ഹൈസ്കൂളായി ഉയര്‍ത്തുന്നതിന് മുഖ്യമന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എന്നിവരെ നേരില്‍ കാണാനും യോഗം തീരുമാനിച്ചു. വിദ്യാര്‍ഥികളുടെ അഭാവം നിമിത്തം അടച്ചുപൂട്ടലിന്‍െറ വക്കിലായ പോരൂര്‍ ജി.എല്‍.പി സ്കൂളിനെ പ്രദേശത്ത് നിലനിര്‍ത്തുന്നതിനുള്ള പദ്ധതികളെ കുറിച്ച് ആലോചിക്കാനാണ് യോഗം ചേര്‍ന്നത്. സ്കൂള്‍ സംരക്ഷണ സമിതിക്ക് രൂപം നല്‍കി. ഈ സമിതി വിദ്യാലയത്തിന്‍െറ രക്ഷക്കായി ഇനിമുതല്‍ ഗ്രാമത്തില്‍ കര്‍മനിരതരാകും. നിലവില്‍ പോരൂര്‍ എല്‍.പി സ്കൂളിന്‍െറ എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഹൈസ്കൂള്‍ ഇല്ല. അതുകൊണ്ടുതന്നെ, പോരൂര്‍ എല്‍.പി സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടാല്‍ അത് പ്രദേശത്തിന് ഏറെ ഗുണം ചെയ്യും. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, പട്ടികവര്‍ഗ വകുപ്പ് മന്ത്രി എന്നിവരെ നേരില്‍ കണ്ട് ബോധിപ്പിക്കും. മൂന്നേക്കര്‍ സ്ഥലത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ഭൗതിക സാഹചര്യങ്ങള്‍ക്കും കുറവില്ല. നിലവില്‍ എല്‍.പിയില്‍ മുപ്പത്തിയഞ്ച് വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ഗോത്രവര്‍ഗക്കാരാണ്. അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രീപ്രൈമറി കൂടി ആരംഭിച്ചാല്‍ കുട്ടികളെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് സ്കൂള്‍ സംരക്ഷണ സമിതിയുടെ പ്രതീക്ഷ. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈമ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എന്‍.ജെ. ഷജിത്, എം.ജി. ബാബു, ഫിലോമിന ആന്‍റണി, പി.ടി.എ പ്രസിഡന്‍റ് സുരേഷ്കുമാര്‍, ജോണി മറ്റത്തിലാനി, പി.ടി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.