‘കാലന്‍ പറഞ്ഞു: റോഡ് നിയമം അനുസരിച്ചില്ളേല്‍ ഞാന്‍ കൊണ്ടുപോകും’

കല്‍പറ്റ: നഗരത്തില്‍ ബുധനാഴ്ച കാലന്‍ നേരിട്ടിറങ്ങി. ഗതാഗതനിയമങ്ങള്‍ പാലിക്കാത്ത ഡ്രൈവര്‍മാരെ തടഞ്ഞുനിര്‍ത്തി മുന്നറിയിപ്പ് നല്‍കി; ഇങ്ങനെയാണേല്‍ ഞാന്‍ വന്ന് നിങ്ങളെ കാലപുരിയിലേക്ക് കൊണ്ടുപോകുമെന്ന്. റോഡ് സുരക്ഷാ പരിപാടിയുമായി ബന്ധപ്പെട്ടാണ് ഗതാഗത വകുപ്പ്, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ്, പച്ചിലക്കാട് യതി സ്കൂള്‍ എന്നിവയുമായി സഹകരിച്ച് വ്യത്യസ്ത പരിപാടി നടത്തിയത്. ആര്‍.ടി.ഒ സത്യന്‍െറ നേതൃത്വത്തില്‍, എം.വി.ഐമാരായ പി.ആര്‍. മനു, ആര്‍. അജികുമാര്‍, എസ്.പി. ബിജുമോന്‍, എ.എം.വി.ഐമാരായ എന്‍. രാകേഷ്, സി.എ. ബേബി എന്നിവരടങ്ങിയ ഉദ്യോഗസ്ഥരാണ് ബോധവത്കരണം നടത്തിയത്. കാലന്‍െറ വേഷത്തിലത്തെിയ ആള്‍ക്ക് പേടിപ്പെടുത്തുന്ന കപ്പടാ മീശയുണ്ടായിരുന്നു. കറുത്ത വേഷം. വലിയ കയര്‍. കൈയിലൊരു വാളും. ആദ്യം ബൈപാസ് റോഡില്‍ ട്രാഫിക് ജങ്ഷനിലാണ് പ്രത്യക്ഷപ്പെട്ടത്. അവിടെ ഏറെനേരം നിന്നു. ഹെല്‍മറ്റ് ധരിക്കാതെയത്തെിയ ബൈക്കുകാര്‍, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍, അമിത വേഗത്തില്‍ വന്നവര്‍ എന്നിവരെ കാലന്‍ കൈയിലെ വാളുമായി തടഞ്ഞുനിര്‍ത്തി. ആദ്യം മുന്നറിയിപ്പ് നല്‍കി. പിന്നെ ഉപദേശവും. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കാനാണ് ഗതാഗത നിയമങ്ങളെന്ന് പറഞ്ഞു. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിപ്പിച്ചാണ് ഡ്രൈവര്‍മാരെ യാത്രയാക്കിയത്. പോകുമ്പോള്‍ കൈയിലൊരു കാര്‍ഡും നല്‍കി. അതില്‍ ഇപ്രകാരം ഉണ്ടായിരുന്നു. ‘നിയമം അനുസരിക്കാതെ ഇനിയും വാഹനം ഓടിച്ചാല്‍ നരകത്തിലേക്ക് ഒരുടിക്കറ്റ് ഉറപ്പായും ഞാന്‍ തരും. ഇത് അവസാനത്തെ മുന്നറിയിപ്പാണ്’ -എന്ന് യമരാജന്‍, നരകം. ചുങ്കം ജങ്ഷന്‍, എസ്.കെ.എം.ജെ ഹൈസ്കൂള്‍, സിവില്‍ സ്റ്റേഷന്‍, കൈനാട്ടി, മുട്ടില്‍ എന്നിവിടങ്ങളിലും പരിപാടി നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.