പുല്‍പള്ളി: പണി പൂര്‍ത്തിയാക്കാതെ ചേകാടി പാലത്തിന്‍െറ ഉദ്ഘാടനം നടത്താന്‍ അനുവദിക്കില്ളെന്ന് സി.പി.എം നേതാക്കളും ജനപ്രതിനിധികളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അപ്രോച് റോഡ് ഉള്‍പ്പെടെയുള്ള പണികള്‍ പൂര്‍ത്തിയാക്കാതെ ഈ മാസം 20ന് പാലത്തിന്‍െറ ഉദ്ഘാടനം നടത്തിയാല്‍ തടയും. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് തുടങ്ങിവെച്ച പാലംപണി ഇപ്പോള്‍ രാഷ്ട്രീയ ലാക്കോടെയാണ് കോണ്‍ഗ്രസിലെ ചിലര്‍ കാണുന്നത്. ഇതിന്‍െറ ഭാഗമായാണ് ഉദ്ഘാടനവിവരംപോലും പുറത്തറിയിക്കാത്തത്. ജനപ്രതിനിധികള്‍പോലും അറിയാതെയാണ് ഉദ്ഘാടനം തീരുമാനിച്ചത്. പുല്‍പള്ളി, തിരുനെല്ലി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം കാര്‍ഷികമേഖലയിലെ ജനങ്ങളുടെ ചിരകാലസ്വപ്നമാണ്. ബൈരന്‍കുപ്പ പാലത്തിന് ബദലായാണ് പാലത്തെ കാണുന്നത്. പാലത്തിന് അപ്രോച് റോഡ് ഉണ്ടാക്കിയിട്ടില്ല. പാലത്തിന്‍െറ അപ്പുറവും ഇപ്പുറവും ചളിമണ്ണ് നിറച്ചാണ് പാതയൊരുക്കിയിരിക്കുന്നത്. പാലത്തിലേക്കുള്ള റോഡില്‍നിന്ന് ഇരുവശത്തുമുള്ള പാടശേഖരത്തേക്ക് റോഡ് നിര്‍മിക്കുമെന്നും മുമ്പ് പറഞ്ഞിരുന്നു. അതും ചെയ്തിട്ടില്ല. ഇക്കാരണത്താല്‍ അടുത്തതവണ നെല്‍വയലുകളില്‍ വാഹനമിറക്കാന്‍പറ്റാത്ത സാഹചര്യമുണ്ടാകും. തിരുനെല്ലി, പുല്‍പള്ളി പഞ്ചാത്തുകളിലെ പ്രസിഡന്‍റുമാര്‍ക്കൊ ജില്ലാപഞ്ചായത്ത് അംഗത്തിനൊ ഉദ്ഘാടനപരിപാടിയെപ്പറ്റി അറിയിപ്പ് നല്‍കിയിട്ടില്ല. ബന്ധപ്പെട്ട എന്‍ജിനീയര്‍ക്കും ഇക്കാര്യമറിയില്ല. പാലത്തിന്‍െറ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് അറിയിക്കില്ല. സി.പി.എം നേതാക്കളായ പി.എസ്. ജനാര്‍ദനന്‍, പി.എസ്. രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം എ.എന്‍. പ്രഭാകരന്‍, പുല്‍പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു പ്രകാശ്, വൈസ് പ്രസിഡന്‍റ് കെ.ജെ. പോള്‍, അനില്‍ സി. കുമാര്‍, ഇ.എ. ശങ്കരന്‍, സജി വിരിപ്പാമറ്റം, പി.എ. മുഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.