സമാന്തര സര്‍വിസ്: കുട്ട, ആനപ്പാറ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സിക്ക് വന്‍ നഷ്ടം

മാനന്തവാടി: അന്തര്‍ സംസ്ഥാന പാതയായ തോല്‍പ്പെട്ടി, കുട്ട റൂട്ടിലും തൃശ്ശിലേരി ആനപ്പാറ റൂട്ടിലും ജീപ്പുകളുടെ സമാന്തര സര്‍വിസ് മൂലം കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ വന്‍ കുറവ്. കുട്ടത്തേക്ക് അഞ്ച് ബസുകള്‍ 25 ട്രിപ്പുകളും ആനപ്പാറയിലേക്ക് രണ്ട് ബസുകള്‍ 20 ട്രിപ്പുമാണ് ഓടുന്നത്. കുട്ടത്തേക്ക് 15,000 മുതല്‍ 18,000 രൂപ വരെ വരുമാനം ലഭിച്ചിരുന്നത് സമാന്തര സര്‍വിസിനെ തുടര്‍ന്ന് 8000 മുതല്‍ 10,000 രൂപ വരെയായി കുറഞ്ഞു. ആനപ്പാറ റൂട്ടില്‍ 10,000 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് 7000 രൂപയാണ് ലഭിക്കുന്നത്. കാട്ടിക്കുളത്തുനിന്നും മാനന്തവാടിയില്‍നിന്നുമാണ് സമാന്തര സര്‍വിസ് നടത്തുന്നത്. ഇതിനെതിരെ കെ.എസ്.ആര്‍.ടി.സി, പൊലീസ്, ആര്‍.ടി.ഒ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. ഇരു റൂട്ടിലും വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷനും അനുവദിച്ചിട്ടുണ്ട്. അധികൃതര്‍ നടപടിയെടുക്കാന്‍ തയാറായില്ളെങ്കില്‍ സര്‍വിസുകള്‍ നിര്‍ത്തിവെച്ചുള്ള സമരപരിപാടികള്‍ക്ക് തയാറെടുക്കുകയാണ് സംയുക്ത തൊഴിലാളി യൂനിയനുകള്‍. കല്ളോടി റൂട്ടിലെ സമാന്തര സര്‍വിസിനെതിരെ കെ.എസ്.ആര്‍.ടി.സി ശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് സമാന്തര സര്‍വിസ് നിലച്ചത്. ഈ റൂട്ടില്‍ ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി കൃത്യമായി സര്‍വിസ് നടത്തുന്നതിനാല്‍ യാത്രക്കാരുടെ പൂര്‍ണ സഹകരണവും ലഭിക്കുന്നുണ്ട്. ഇതേ രീതിയില്‍ കുട്ട, ആനപ്പാറ റൂട്ടുകളിലും കൃത്യമായി സര്‍വിസ് നടത്താന്‍ തയാറാണെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതരെ അറിയിച്ചു കഴിഞ്ഞു. കുടക് മേഖലകളില്‍ കാപ്പി, കുരുമുളക് വിളവെടുപ്പ് കാലമായതിനാല്‍ തിരുനെല്ലി തോല്‍പ്പെട്ടി ഭാഗങ്ങളില്‍നിന്ന് നിരവധി തൊഴിലാളികളാണ് ഇവിടേക്ക് ദിനംപ്രതി പോകുന്നത്.ഇവരെയെല്ലാം സമാന്തര ജീപ്പ് സര്‍വീസുകളാണ് കൊണ്ടുപോവുകയും കൊണ്ടുവരുകയും ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.