വയനാട് റെയില്‍വേ: പ്രതീക്ഷകള്‍ അസ്തമിക്കുന്നുവോ?

സുല്‍ത്താന്‍ ബത്തേരി: പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സാധിക്കാത്തത് നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പ്പാതയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. റെയില്‍പ്പാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച എട്ടുകോടി രൂപ ഡി.എം.ആര്‍.സിക്ക് കൈമാറാത്തതിനാല്‍ സര്‍വേ അടക്കമുള്ള പ്രവൃത്തികള്‍ തുടങ്ങിയിട്ടില്ല. എട്ടുകോടി രൂപ ഉപയോഗിച്ച് അതിര്‍ത്തി തിരിച്ച് പാത നിര്‍മിക്കുന്ന സ്ഥലം കല്ലിട്ടുകൊണ്ടുള്ള സര്‍വേയാണ് നടത്തേണ്ടത്. നാലുമാസമായി ഡി.എം.ആര്‍.സി പണം ലഭിക്കുന്നതിന് സര്‍ക്കാര്‍ ഓഫിസുകളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒമ്പതുമാസംകൊണ്ടാണ് സര്‍വേ പൂര്‍ത്തിയാക്കേണ്ടത്. സര്‍വേയും പദ്ധതിരേഖയും പൂര്‍ത്തിയാക്കിയ ശേഷമേ സംയുക്ത കമ്പനിക്കുകീഴില്‍ സ്പെഷല്‍ പര്‍പ്പസ് വെഹിക്ള്‍ രൂപവത്കരിച്ച് പാത നിര്‍മാണം തുടങ്ങാന്‍ സാധിക്കൂ. എന്നാല്‍, ഇത്ര കാലമായിട്ടും പണം ലഭിക്കാതായതോടെ പദ്ധതി നീണ്ടുപോവുകയാണ്. സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കാന്‍ പോകുന്ന റെയില്‍പ്പാതകളില്‍ എട്ടാമതുള്ള തലശ്ശേരി-മൈസൂരു പാതക്ക് കൂടുതല്‍ പരിഗണന നല്‍കുകയും മൂന്നാംസ്ഥാനത്തുള്ള നിലമ്പൂര്‍-നഞ്ചന്‍കോട് പാതയെ തഴയുകയുമാണെന്ന് ആരോപണമുയരുന്നുണ്ട്. കണ്ണൂരിലെ രാഷ്ട്രീയക്കാരും വ്യാപാരികളും തമ്മിലുള്ള കൂട്ടുകെട്ടാണ്, നിലമ്പൂര്‍-നഞ്ചന്‍കോട് പാതയെ തഴഞ്ഞ് തലശ്ശേരി-മൈസൂരു പാത നിര്‍മാണം വേഗത്തിലാക്കുന്നതിന് കരുക്കള്‍ നീക്കുന്നതെന്നാണ് ആരോപണം. ബ്രിട്ടീഷുകാരാണ് ആദ്യം നിലമ്പൂര്‍-നഞ്ചന്‍കോട് പാതയുടെ സര്‍വേ നടത്തിയത്. അതിനുശേഷം ഇന്ത്യ ഗവണ്‍മെന്‍റും സര്‍വേ നടത്തി. എന്നാല്‍, പാത നിര്‍മാണം നഷ്ടമാകുമെന്ന് വിലയിരുത്തി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഇ. ശ്രീധരന്‍െറ നേതൃത്വത്തില്‍ പഠനം നടത്തുകയും ലാഭകരമായി പാത നിര്‍മിക്കാന്‍ സാധിക്കുമെന്ന് മനസ്സിലാക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പകുതിചെലവ് വഹിച്ച് പാത നിര്‍മിക്കാന്‍ തീരുമാനിക്കുകയും 2015-16 ബജറ്റില്‍ പ്രഖ്യാപിക്കുകയും ചെയ്തു. സര്‍വേ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഡി.എം.ആര്‍.സിയെയാണ് ചുമതലപ്പെടുത്തിയത്. പണം നല്‍കാതെ സര്‍വേ നടപടികള്‍ ബോധപൂര്‍വം മരവിപ്പിക്കുകയാണെന്ന് പല കോണുകളില്‍നിന്നും ശക്തമായ ആരോപണമുയരുന്നുണ്ട്. ഇതിനെതിരെ രാഷ്ട്രീയസംഘടനകളും രംഗത്തത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.