നിരവില്‍പുഴ-മാനന്തവാടി റോഡ് പ്രവൃത്തിയിലെ അഴിമതി അന്വേഷിക്കണം

വെള്ളമുണ്ട: മഴ തുടങ്ങുന്നതിന്‍െറ തൊട്ടുമുമ്പ് ടാറിങ് കഴിഞ്ഞ മാനന്തവാടി നിരവില്‍പുഴ റോഡ് രണ്ട് മാസത്തിനുള്ളില്‍ പൂര്‍ണമായും തകര്‍ന്നത് നിര്‍മാണത്തിലെ അഴിമതിയാണെന്ന് പരാതിയുയരുന്നു. തരുവണ മുതല്‍ നിരവില്‍പുഴ വരെയുള്ള ഭാഗത്ത് ടാറിങ് അടര്‍ന്നുമാറി വന്‍ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് ഗതാഗതം ദുഷ്കരമായി. ആവശ്യത്തിന് ടാറും മെറ്റലും ചേര്‍ക്കാതെ പ്രവൃത്തി നടത്തിയതാണ് റോഡ് തകരാന്‍ ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് ടാറിങ്ങിന് ഇറക്കിയ ടാറും മെറ്റലും സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള റോഡ് നന്നാക്കുന്നതിന് കൊണ്ടുപോയത് പ്രവൃത്തി നടക്കുന്ന സമയത്തുതന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കരാറുകാരന്‍െറ ഒത്താശയോടെ ഇയാള്‍ നിര്‍മാണവസ്തുക്കള്‍ കടത്തുകയായിരുന്നുവത്രേ. നാട്ടുകാര്‍ നോക്കിനില്‍ക്കെ കട്ടയാട് പ്രദേശത്തുനിന്നാണ് കല്ലും മറ്റും കൊണ്ടുപോയതെന്ന് പ്രദേശവാസികള്‍ പറയുന്നു. അന്നുതന്നെ നാട്ടുകാര്‍ പരാതി പറഞ്ഞെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കരാറുകാരന് ഒത്താശ ചെയ്യുകയായിരുന്നെന്നും ആക്ഷേപമുണ്ട്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന സംസ്ഥാന പാതയില്‍പെട്ട റോഡാണിത്. റോഡിലെ വന്‍ ഗര്‍ത്തങ്ങള്‍ യാത്രക്കാരുടെ നടുവൊടിക്കുമ്പോഴും നിര്‍മാണത്തിലെ അഴിമതിയെ കുറിച്ചുള്ള പരാതിക്ക് നടപടിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.