മലയച്ചന്‍കൊല്ലി പീഡനം: പ്രതികള്‍ക്ക് 19 വര്‍ഷം കഠിനതടവും പിഴയും

കല്‍പറ്റ: ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കി കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് 19 വര്‍ഷം കഠിനതടവിനും അരലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. അമ്പലവയല്‍ പഞ്ചായത്തിലെ പുറ്റാട് മലയച്ചന്‍കൊല്ലി കോളനി സ്വദേശി പൗലോസ് (49), ഭാര്യ ബിന്ദു (24) എന്നിവര്‍ക്കാണ് കല്‍പറ്റ സെഷന്‍സ് കോടതി ജഡ്ജി പഞ്ചാപകേശന്‍ ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. കോളനിയിലെ 16കാരി ആദിവാസി പെണ്‍കുട്ടിയെ മദ്യം കുടിപ്പിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. ഇന്ത്യന്‍ ശിക്ഷാനിയമം 366, 376, 326, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇരുവരെയും ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പീഡന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കോളനിയിലത്തെി പെണ്‍കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തശേഷമാണ് പൗലോസിനെ അറസ്റ്റ് ചെയ്തത്. പൗലോസ് നിര്‍ബന്ധിച്ച് മദ്യംനല്‍കി കെട്ടിയിട്ട് പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ബിന്ദുവാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുവന്നത്. അന്നത്തെ കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി ധനഞ്ജയകുമാര്‍ കശ്യപ്, വയനാടിന്‍െറ ചുമതല വഹിക്കുന്ന കോഴിക്കോട് പൊലീസ് ചീഫ് ഡി. സാലി, എസ്.എം.എസ് ഡിവൈ.എസ്.പി വൈ.ആര്‍. റെസ്റ്റം എന്നിവരാണ് കേസന്വേഷിച്ചത്. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും കേസെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.