ഐ.എസ്.ഐ.ടി അന്വേഷണം അട്ടിമറിക്കുന്നു

മാനന്തവാടി: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മാവോവാദി കേസുകള്‍ ഇന്‍േറണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം (ഐ.എസ്.ഐ.ടി) അന്വേഷിക്കണമെന്ന തീരുമാനം അട്ടിമറിക്കപ്പെടുന്നു. പാലക്കാട്-19, വയനാട്-12, കണ്ണൂര്‍-7, മലപ്പുറം-9, തൃശൂര്‍-3, എറണാകുളം-5 കേസുകളാണ് മാവോവാദികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 15ലേറെ കേസുകള്‍ ദേശവിരുദ്ധ പ്രവര്‍ത്തന തടയല്‍ നിയമം (യു.എ.പി.എ) പ്രകാരമാണ്. ഇത്തരം കേസുകള്‍ ഐ.എസ്.ഐ.ടി അന്വേഷിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, ഒരു കേസ് പോലും ഐ.എസ്.ഐ.ടി അന്വേഷിക്കുന്നില്ല. പകരം കേസുകളെല്ലാം ലോക്കല്‍ പൊലീസാണ് അന്വേഷിച്ചുവരുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുകയും ചോദ്യംചെയ്യുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്യുന്നതെല്ലാം ലോക്കല്‍ പൊലീസ് തന്നെ. ഡിവൈ.എസ്.പി റാങ്കില്‍ താഴെയുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. സുരക്ഷാ ഭീഷണിമൂലം ഇവരുടെ തെളിവെടുപ്പുകള്‍ പലപ്പോഴും പ്രഹസനമായി മാറുകയും ചെയ്തു. 2012 മുതല്‍ സംസ്ഥാനത്ത് മാവോവാദികള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2013, 2014ല്‍ ആണ് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസിനുനേരെ വെടിയുതിര്‍ക്കുക, സര്‍ക്കാര്‍ ഓഫിസുകള്‍ ആക്രമിക്കുക തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇവക്കെതിരെയുള്ളത്. ഈ കേസുകളെല്ലാം അന്യസംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷിക്കേണ്ട കേസുകളാണ്. ലോക്കല്‍ പൊലീസിന് ഇതിന് പരിമിതികളേറെയാണ്. ഈ സാഹചര്യത്തിലാണ് ഐ.എസ്.ഐ.ടിയെ അന്വേഷണ ചുമതല ഏല്‍പിച്ചത്. തീരുമാനം എവിടെയാണ് അട്ടിമറിക്കപ്പെട്ടതെന്ന ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അതേസമയം, രൂപേഷിന്‍െറ അറസ്റ്റിന് ശേഷമുള്ള ഒരു ഇടവേളക്കുശേഷം സംസ്ഥാനത്ത് മാവോവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതായി ഇന്‍റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ അടുത്തയാഴ്ച തൃശൂരും പാലക്കാട്ടും മാവോവാദി അനുകൂലികള്‍ വിളിച്ചുചേര്‍ത്തിരിക്കുന്ന ജനകീയ കണ്‍വെന്‍ഷനുകള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ കടുത്ത നിരീക്ഷണത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.