ഫോണ്‍പൂവാലന്‍ കുടുങ്ങി; കേസെടുക്കാതെ വിട്ടയച്ചു

മാനന്തവാടി: സ്ത്രീകളെയും കോളജ് വിദ്യാര്‍ഥിനികളെയും ഫോണിലൂടെ നിരന്തരം ശല്യംചെയ്ത യുവാവിനെ സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ പൊലീസ് പിടികൂടിയെങ്കിലും സമ്മര്‍ദത്തെ തുടര്‍ന്ന് കേസെടുക്കാതെ വിട്ടയച്ചു. തരുവണ സ്വദേശിയായ യുവാവിനെയാണ് മൂന്നു മാസത്തെ നിരീക്ഷണത്തിനൊടുവില്‍ മാനന്തവാടി എസ്.ഐ വിനോദ് വലിയാറ്റൂരും സംഘവും പിടികൂടിയത്. സമൂഹത്തില്‍ മാന്യതയുള്ള കുടുംബത്തില്‍പെട്ട ഇയാളുടെ ശല്യം സഹിക്കാതെ അഞ്ച് സ്ത്രീകള്‍ വ്യത്യസ്ത പരാതികളുമായി മാനന്തവാടി പൊലീസിനെ സമീപിക്കുകയായിരുന്നു. മറ്റൊരു വ്യക്തിയുടെ തിരിച്ചറിയല്‍ കാര്‍ഡ് തന്ത്രപൂര്‍വം കൈക്കലാക്കുകയും ഇതുപയോഗിച്ച് സിം കാര്‍ഡ് കരസ്ഥമാക്കുകയുമായിരുന്നു. ഈ നമ്പര്‍ ഉപയോഗിച്ചാണ് സ്ത്രീകളെ വിളിച്ചത്. ഇതേ നമ്പറില്‍ സാമൂഹികമാധ്യമത്തില്‍ ഉപയോഗിക്കുകയും പ്രൊഫൈല്‍ പിക്ചറായി മറ്റൊരാളുടെ ഫോട്ടോ ഉപയോഗിക്കുകയും ചെയ്തു. ഭര്‍ത്താക്കന്മാര്‍ വിദേശത്തുള്ള സ്ത്രീകളെയും കോളജ് വിദ്യാര്‍ഥിനികളെയും നിരന്തരം വിളിക്കുകയും അശ്ളീലച്ചുവചേര്‍ത്ത് സംസാരിക്കുകയുമായിരുന്നു രീതി. ശല്യം സഹിക്കാതായതോടെ സ്ത്രീകള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സിം കാര്‍ഡിന്‍െറ ഉടമസ്ഥനെ കണ്ടത്തെി ചോദ്യംചെയ്തപ്പോള്‍ ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം ചെയ്തതാണെന്ന് കണ്ടത്തെി. തുടര്‍ന്ന് പ്രൊഫൈല്‍ ചിത്രം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചിത്രം വ്യാജമാണെന്നും കണ്ടത്തെി. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. എന്നാല്‍, പരാതിക്കാരെ പ്രതിയുടെ ആളുകള്‍ സമീപിച്ച് പരാതി പിന്‍വലിപ്പിക്കുകയായിരുന്നു. അതേസമയം, ഐ.ടി ആക്ട് പ്രകാരം പരാതിയില്ലാതെതന്നെ കേസെടുക്കാവുന്ന കുറ്റമായിട്ടും പൊലീസ് കേസെടുക്കാതിരുന്നത് ഗുരുതര വീഴ്ചയാണ്. മറ്റൊരാളുടെ തിരിച്ചറിയല്‍ കാര്‍ഡും പ്രൊഫൈല്‍ പിക്ചറും ഉപയോഗിക്കുന്നത് ഐ.ടി ആക്ട് പ്രകാരവും ഐ.പി.സി ആക്ട് 419, 420 പ്രകാരവും പൊലീസിന് സ്വമേധയാ കേസെടുക്കാവുന്നതായിട്ടും പൊലീസ് പ്രതിയെ വിട്ടയച്ചതില്‍ ദുരൂഹതയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.